

ഇസ്ലാമബാദ്: പശ്ചിമേഷ്യ സംഘർഷം പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കെ പിഎസ്എൽ കളിക്കാനൊരുങ്ങുന്ന വിദേശ താരങ്ങൾക്ക് മുന്നറിയിപ്പുമായി പാക് സായുധ സംഘടന. ഇന്ധന വില കുതിച്ചുയരുന്നതടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ വിദേശ താരങ്ങളുടെ പങ്കാളിത്തം പോലും നിലവിൽ അനിശ്ചിതത്വത്തിലാണ്. അതിനിടെയാണ് താരങ്ങൾക്ക് മുന്നറിയിപ്പുമായി സംഘടന രംഗത്തെത്തിയത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻമാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഡാരിൽ മിച്ചൽ, ഗ്ലെൻ മാക്സ്‍വെൽ അടക്കമുള്ളവർക്കാണ് സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആറ് വേദികളിൽ നിശ്ചയിച്ചിരുന്ന പോരാട്ടം രണ്ട് വേദികളിലേക്ക് ചുരുക്കി. കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയത്തിൽ മത്സരം നടത്താനുമാണ് നീക്കം. അതിനിടെയാണ് സായുധ സംഘടനയുടെ മുന്നറിയിപ്പും വന്നത്.
ടൂർണമെന്റ് കളിക്കാനായി പാകിസ്ഥാനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും ഉടൻ തന്നെ ലീഗിൽ നിന്നും പിന്മാറണമെന്നും ജമാത്ത് ഉൽ അഹ്രാർ എന്ന സായുധ സംഘടനയാണ് വിദേശ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. താരങ്ങളെ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോടു ഈ സംഘടനയുടെ ഒരു കമാൻഡർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിൽ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക് ജനത സൈനിക അടിച്ചമർത്തലിന്റെയും ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള അതിക്രമങ്ങളുടെയും ഫലമായി ദുരിതങ്ങൾ അനുഭവിക്കുകയാണിപ്പോൾ. അങ്ങനെയുള്ളപ്പോൾ പാകിസ്താൻ സൂപ്പർ ലീഗ് നടത്തുന്നത് ക്രൂരമായി പരിഹസിക്കുന്നത് പോലെയാണ്. ഈ സമയത്ത് ഇത്തരം ടൂർണമെന്റുകൾ നടത്തുന്നത് മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
പിഎസ്എല്ലിൽ പങ്കെടുക്കുന്ന വിദേശ കളിക്കാർക്ക് വ്യക്തമായ സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നിലവിലെ ആഭ്യന്തര സുരക്ഷയും രാഷ്ട്രീയ സാഹചര്യവും അസ്ഥിരവും അപകടകരവുമാണ്. സൈനിക നടപടികളും ജനകീയ പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ സ്വാധീനിക്കുന്ന ഈ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയ്ക്ക് ഒരു ഉറപ്പമുണ്ടാകില്ല. ഈ സാഹചര്യത്തിൽ നിങ്ങളുടെ വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകാനും ടൂർണമെന്റിൽ നിന്ന് ഉടൻ പിന്മാറാനും ഞങ്ങൾ നിർദേശിക്കുന്നു. സമാധാനപരമായ ഏതൊരു കായിക വിനോദത്തിനും നിലവിൽ അനുയോജ്യമല്ലാത്ത ഒരു സാഹചര്യമാണിത്- പ്രസ്താവനയിൽ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates