തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കുമായി സനാബ്രിയ; അര്‍ജന്റീനയെ ഞെട്ടിച്ച് പരാഗ്വെ, 2-1ന് തോല്‍വി

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി പരാഗ്വെ
argentina vs paraguay
സനാബ്രിയയുടെ ബൈസിക്കിൾ കിക്ക് ​ഗോൾഎക്സ്
Updated on
1 min read

അസുന്‍സിയോണ്‍: സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി പരാഗ്വെ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പരാഗ്വെയുടെ വിജയം. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മൂന്നാം തോല്‍വിയാണിത്. മെസിയടക്കം കഴിഞ്ഞ ലോകകപ്പ് ടീമിലെ ഭൂരിപക്ഷം താരങ്ങളും അണിനിരന്നിട്ടും ടീമിന് സമനില ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. സെപ്റ്റംബറില്‍ കൊളംബിയയോടും അര്‍ജന്റീന തോറ്റിരുന്നു (1-2)

11-ാം മിനിറ്റില്‍ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസിലൂടെ ലീഡെടുത്ത ശേഷമായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പന്ത് മാര്‍ട്ടിനെസ് വലയിലാക്കുകയായിരുന്നു. വാര്‍ പരിശോധനയ്ക്കു ശേഷമാണ് ഗോള്‍ അനുവദിക്കപ്പെട്ടത്. പരാഗ്വെയുടെ അന്റോണിയോ സനാബ്രിയയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിനും രണ്ടാം പകുതിയില്‍ ഒമര്‍ അല്‍ഡെറെറ്റിന്റെ ഹെഡറിനും മത്സരം സാക്ഷിയായി.

19-ാം മിനിറ്റിലായിരുന്നു പരാഗ്വെയുടെ മറുപടി. ഗുസ്താവോ വെലാസ്‌ക്വസിന്റെ പാസില്‍ നിന്ന് സനാബ്രിയയാണ് പരാഗ്വെയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു ഗോള്‍. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് നിസ്സഹായനായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ സന്ദര്‍ശകര്‍ സമനില വഴങ്ങിയതോടെ അസ്വസ്ഥരായി. തുടര്‍ന്ന് 47-ാം മിനിറ്റില്‍ ഒമര്‍ അല്‍ഡെറെട്ടെയിലൂടെ പരാഗ്വെ വിജയ ഗോളും നേടി. ഗുസ്താവോ ഗോമസാണ് ഗോളിന് വഴിയൊരുക്കിയത്. സമനില ഗോളിനായി തീവ്രശ്രമം നടത്തിയെങ്കിലും അര്‍ജന്റീനയില്‍ നിന്ന് ഗോള്‍ അകന്നുനിന്നു. തോറ്റെങ്കിലും യോഗ്യതാ റൗണ്ടില്‍ 11 കളികളില്‍ നിന്ന് 22 പോയന്റുമായി അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com