

തിരുവനന്തപുരം: ടി 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ എന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ വ്യത്യാസമില്ലാതെ സഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബാറ്റിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒറ്റ പേരു മാത്രം- സഞ്ജു സാംസണ്‍. വി ഡി സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
നിര്‍ണായക സന്ദര്‍ഭത്തില്‍, ഗംഭീരമായ ഒരു ഇന്നിംഗ്സിലൂടെ സഞ്ജു സാംസണ്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. '50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സ്! അവിശ്വസനീയമായ ഒരു ഇന്നിംഗ്സിലൂടെ, സഞ്ജു ഒറ്റയ്ക്ക് ടീം ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 196 റണ്‍സ് പിന്തുടരുന്നത് ഒരിക്കലും എളുപ്പമായ ഒന്നല്ല. ഈ പോരാട്ടത്തില്‍, തിരുവനന്തപുരത്തുകാരനായ സഞ്ജു മാസ്റ്റര്‍ക്ലാസ് ഇന്നിങ്‌സാണ് കാഴ്ചവച്ചത്. സഞ്ജു, കേരളവും ഇന്ത്യയും നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. കപ്പ് ഉയര്‍ത്തി തിരിച്ചുവരൂ.' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സഞ്ജുവിന്റെ പ്രകടനത്തെ തിരുവനന്തപുരം എംപി ശശി തരൂരും പ്രശംസിച്ചു. 'തുടക്കത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത് ഏറെ വേദനിപ്പിച്ചിരുന്നു. ഇന്ന് എന്തുകൊണ്ടാണ് താന്‍ ഒന്നാമത്തെ സ്ഥാനത്തിന് അര്‍ഹനെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. തിരുവനന്തപുരത്തിന്റെ മകന്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു'. ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ പ്രതിസന്ധി നേരിട്ട ഇന്ത്യയെ കൈപിടിച്ച് നയിച്ചത് സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ചുമലിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. 50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates