

ബൂഡാപെസ്റ്റ്: ഹംഗറിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച് കയറിയപ്പോൾ റെക്കോർഡുകൾ തിരുത്തിയെഴുതി പോർച്ചുഗൽ നായകൻ. അഞ്ച് യൂറോ ചാമ്പ്യൻഷിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഹംഗറിക്കെതിരെ 87ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ തന്റെ പേരിൽ കുറിച്ചത്.
84 മിനിറ്റ് വരെ പോർച്ചുഗലിന്റെ മുന്നേറ്റങ്ങളുടെ മുന ഒന്നൊന്നായി ഹംഗറി ഒടിച്ചു. മധ്യനിരയിൽ പോർച്ചുഗൽ താരങ്ങളിൽ നിന്ന് പന്ത് കൈക്കലാക്കി ആക്രമിച്ചും ഹംഗറി ഉശിര് കാണിച്ചു. മരണ ഗ്രൂപ്പിൽ പിടിച്ചു നിൽക്കാൻ ഹംഗറിക്കെതിരായ ജയം ക്രിസ്റ്റ്യാനോയ്ക്കും കൂട്ടർക്കും അനിവാര്യമായിരുന്നു. എന്നാൽ ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്ന തോന്നൽ 84ാം മിനിറ്റിൽ പോർച്ചുഗൽ അവസാനിപ്പിച്ചു.
റാഫേൽ ഗുറൈറയുടെ ഷോട്ട് ഡിഫ്ളക്റ്റഡായി ഗോൾ വല കുലുക്കിയതോടെ പോർച്ചുഗൽ ആത്മവിശ്വാസം വീണ്ടെടുത്തു. പിന്നാലെ റാഫെ സിൽവയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടു. ആദ്യ ഗോൾ ഡിഫ്ളക്റ്റഡും രണ്ടാമത്തേത് പെനാൽറ്റിയുമായപ്പോൾ മൂന്നാമത് എത്തിയതായിരുന്നു ക്രിസ്റ്റ്യാനോയുടെ ക്ലാസ് പ്രകടിപ്പിച്ച ഗോൾ.
33 പാസുകളിലൂടെ കടന്നായിരുന്നു ഇഞ്ചുറി ടൈമിലെ ക്രിസ്റ്റ്യാനോയുടെ ഗോൾ. യൂറോ 2020ൽ ഇതുവരെ ഏറ്റവും കൂടുതൽ പാസുകളിലൂടെ ഗോൾ പിറന്ന റെക്കോർഡ് ഇവിടെ പോർച്ചുഗൽ സ്വന്തമാക്കി. അഞ്ച് മിനിറ്റിന് ഇടയിൽ ക്രിസ്റ്റ്യാനോ നേടിയത് രണ്ട് ഗോളുകൾ. ഇതോടെ യൂറോ ചാമ്പ്യൻഷിപ്പിലെ ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ എതിരാളികളില്ലാതെ ഒന്നാമതെത്തി. 106 ഗോളുകളാണ് ദേശിയ ടീമിന് വേണ്ടി ക്രിസ്റ്റ്യാനോ ഇതുവരെ നേടിയത്. 109 ഗോളുകൾ പേരിലുള്ള ഇറാന്റെ അലി ഡെയേ യൂറോ കപ്പോടെ തന്നെ ക്രിസ്റ്റ്യാനോയ്ക്ക് മറികടക്കാൻ സാധിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates