

ലണ്ടൻ: ബെൻ സ്റ്റോക്സിന്റെ അപ്രതീക്ഷിത വിരമിക്കലും ബ്രെണ്ടൻ മക്കെല്ലത്തിന്റെ പരിശീലക സ്ഥാനം ഒഴിയലിനും പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. ഇരുവരും ചേർന്നു നാല് വർഷം മുൻപ് നടപ്പാക്കിയ ബാസ്ബോൾ തന്ത്രത്തിൽ നിന്നു മുക്തരായ ഇംഗ്ലണ്ട് ടീമിനെ ഇനി ആരാധകർക്ക് കാണാം. നായകനായി ജോ റൂട്ട് തിരിച്ചെത്തുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.
പുതിയ പരിശീലകനായി സ്ഥാനമേറ്റ മുൻ ന്യൂസിലൻഡ് നായകനും ചെന്നൈ സൂപ്പർ കിങ്സ് മുൻ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിങ് ഈ പരമ്പരയിൽ ടീമിനൊപ്പം ഉണ്ടാകില്ല. മുൻ ഇംഗ്ലീഷ് ഓപ്പണർ മാർക്കസ് ട്രസ്കോത്തിക്കാണ് ടീമിനെ താത്കാലിക പരിശീലകൻ. ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് ഫ്ലെമിങ് ചുമതലയേൽക്കുന്നത്.
പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ആദ്യ രണ്ട് പോരാട്ടങ്ങൾക്കുള്ള 16 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുത്തത്. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ പരമ്പര ഈ മാസം അവസാനമാണ് ആംരഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഈ മാസം 19 മുതൽ ഹെഡിംഗ്ലിയിൽ തുടങ്ങും.
ഒലി പോപ്പ്, സാം കുക്ക് എന്നിവർ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ജേക്കബ് ബേതേൽ പരിക്കിനെ തുടർന്നു പുറത്തായതോടെ ജോർദാൻ കോക്സായിരിക്കും മൂന്നാം സ്ഥാനത്ത് കളിക്കുക. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുന്നത്. രണ്ടാം വരവിലെ റൂട്ടിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ പരമ്പര കൂടിയാണ് പാകിസ്ഥാനെതിരായ പോരാട്ടം.
ഷൊയ്ബ് ബഷീറാണ് ടീമിലെ പ്രധാന സ്പിന്നർ. കൗണ്ടി ചാംപ്യൻഷിപ്പിലെ മുൻനിര റൺ വേട്ടക്കാരനായതോടെ ഡാൻ ലോറൻസിനേയും ടീമിൽ ഉൾപ്പെടുത്തി. അദ്ദേഹം ആറാം നമ്പറിൽ ആയിരിക്കും ബാറ്റ് ചെയ്യുക. താരം ഓഫ് സ്പിന്നർ കൂടിയാണ്. അതിനാൽ ഇംഗ്ലണ്ടിനു നാല് പ്രധാന പേസർമാരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കും.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ, ഷൊയ്ബ് ബഷീർ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കർസ്, സാം കുക്ക്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, മാത്യു ഫിഷർ, എമിലിയോ ഗേ, ഡാൻ ലോറൻസ്, ഒലി പോപ്പ്, ഓലി റോബിൻസൻ, ജാമി സ്മിത്ത്, ജോഷ് ടോംഗ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates