

ലണ്ടന്‍: കിരീടം തിരിച്ചു പിടിക്കാമെന്ന മോഹവുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ പുതിയ യാത്രയ്ക്ക് തുടക്കമിട്ടു. സീസണിലെ ആദ്യ പോരാട്ടത്തില്‍ അവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പോസിറ്റീവായി തുടങ്ങി. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വൂള്‍വ്‌സിനെ വീഴ്ത്തി.
എര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളുകളുമായി പുതിയ സീസണിലെ ഗോളടിക്ക് തുടക്കമിട്ടു. ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയ ഡച്ച് താരം ടിയാനി റെയിൻഡേഴ്സ്, ഫ്രഞ്ച് താരം ഹയാന്‍ ഷെര്‍കി എന്നിവരും സിറ്റിക്കായി തങ്ങളുടെ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം ഗോളടിച്ച് അവിസ്മരണീയമാക്കി.
കളിയുടെ ഇരു പകുതികളിലായി സിറ്റി വല ചലിപ്പിച്ചു. 34ാം മിനിറ്റില്‍ ഹാളണ്ടിലൂടെ അവര്‍ അക്കൗണ്ട് തുറന്നു. രണ്ടാം ഗോള്‍ മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ എത്തി. റെയിൻഡേഴ്‌സാണ് വല ചലിപ്പിച്ചത്. രണ്ടാം പകുതിയുടെ 61ാം മിനിറ്റില്‍ ഹാളണ്ട് തന്റെ രണ്ടാം ഗോളും സിറ്റിയുടെ ലീഡും ഉയര്‍ത്തി. ഒടുവില്‍ ഷെര്‍കിയുടെ ഗോള്‍ 81ാം മിനിറ്റിലും വന്നു.
ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ആദ്യ ഹോം പോരാട്ടത്തിനു സിറ്റി ഈ മാസം 23നു ഇറങ്ങും. ടോട്ടനം ഹോട്‌സ്പറാണ് എതിരാളികള്‍. ടോട്ടനം പുതിയ പരിശീലകന്‍ തോമസ് ഫ്രാങ്കിനു കീഴില്‍ ഇന്നലെ വിജയത്തുടക്കമിട്ടിരുന്നു. ബേണ്‍ലിയെ 3-0ത്തിനാണ് അവര്‍ വീഴ്ത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
