

ന്യൂഡൽഹി: രണ്ട് ചുവപ്പ് കാർഡുകളുടെ നാടകീയതയും ഡൽഹിയിലെ അതി ശൈത്യവും ഒന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ജയത്തിനു തടസമായില്ല. മറുപടിയില്ലാത്ത ഒറ്റ ഗോളിനു പഞ്ചാബ് എഫ്സിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ അഞ്ചാം ജയം സ്വന്തമാക്കി. നോഹ് സദൂയിയാണ് വിജയ ഗോളിനു അവകാശി.
ഒന്നാം പകുതിയിൽ ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനു രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് രണ്ട് താരങ്ങളെ നഷ്ടമായിരുന്നു. 9 പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടില്ല.
42ാം മിനിറ്റിൽ സദൂയിയെ പഞ്ചാബ് താരം സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയാണ് ഗോളായി മാറിയത്. കിക്കെടുത്തതും സദൂയി തന്നെ. താരത്തിന്റെ ഷോട്ട് സുരക്ഷിതമായി വലയിലെത്തി.
രണ്ടാം പകുതിയിൽ പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ ചങ്കിടിപ്പേറ്റുന്ന സംഭവങ്ങളാണ് ഗ്രൗണ്ടിൽ. 57ാം മിനിറ്റിൽ മിലോസ് ഡ്രിൻകിചാണ് ചുവപ്പ് കാർഡ് കണ്ടു ആദ്യം പുറത്തായത്. പഞ്ചാബിന്റെ മലയാളി താരം ലിയോൺ അദസ്റ്റിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാർഡ് കണ്ടത്. 74ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിനെ തന്നെ അപകടകരമായി ഫൗൾ ചെയ്തതിനു ബ്ലാസ്റ്റേഴ്സിന്റെ അയ്ബൻബ ഡോലിങും ചുവപ്പ് വാങ്ങി.
അവസാന 16 മിനിറ്റുകളും ഇഞ്ച്വറി ടൈമായ 7 മിനിറ്റും ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് അതിജീവിച്ചു. പഞ്ചാബ് സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധവും ഗോൾ കീപ്പർ സുരേഷും കാവലായി ഉറച്ചു നിന്നതോടെ കൊമ്പൻമാർ ജയം ഉറപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
