ദോഹ: സ്പെയിൻ- ജർമനി പോരാട്ടത്തിനിടെ ഗാലറിയിൽ മുൻ ജർമൻ താരം മെസുറ്റ് ഓസിലിന്റെ ചിത്രങ്ങളുമായി ആരാധകർ. ഖത്തർ ആരാധകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി വായ പൊത്തി ഓസിലിന്റെ ചിത്രം ഉയർത്തി കാട്ടിയത്.
എൽജിബിടിക്യു സമൂഹത്തോടുള്ള ഖത്തറിന്റെ വിവേചനത്തെ തുറന്നെതിർത്ത് ജർമനി അടക്കമുള്ള യൂറോപ്യൻ ടീമുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ലോകകപ്പിൽ കളിക്കാനിറങ്ങുമ്പോൾ വൺ ലവ് ആംബാൻഡ് ധരിക്കുമെന്ന് ഏഴ് ടീമുകൾ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ ഫിഫ അച്ചടക്ക വാൾ ഉയർത്തിയതോടെ ഇതിൽ നിന്ന് പിൻമാറുകയാണെന്ന് ടീമുകൾ പ്രഖ്യപിച്ചു. ഇതിന് ശേഷം ജപ്പാനുമായുള്ള ആദ്യ കളിക്ക് ഇറങ്ങിയ ജർമൻ താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ തങ്ങളുടെ വായ പൊത്തിപ്പിടിച്ചാണ് നിന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ചിലർ അനുകൂലിച്ചെങ്കിലും വിമർശനങ്ങളും ടീമിനെ ഉയർന്നു.
വിവേചനപരമായ പെരുമാറ്റം നടത്തുന്നവർ തന്നെ എൽജിബിടിക്യൂ സമൂഹത്തിനായി രംഗത്തു വന്നത് ചോദ്യം ചെയ്തായിരുന്നു ഖത്തർ ആരാധരുടെ ഓസിലിന്റെ കാര്യം മുൻനിർത്തിയുള്ള പ്രതിഷേധം. മെസുറ്റ് ഓസിലിനോട് വിവേചനം കാണിച്ചവർ വൺ ലവിലൂടെ ഐക്യദാർഢ്യവുമായി രംഗത്തു വന്നത് അവരുടം ഇരട്ടത്താപ്പാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
2014ൽ ജർമനിയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക സാന്നിധ്യമായി നിന്ന താരമാണ് ഓസിൽ. 2018ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ജർമനി ഞെട്ടിക്കുന്ന പുറത്താകൽ നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വളരെപ്പെട്ടെന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചു.
ടീമിൽ വംശീയ വേർതിരിവുകളുണ്ടെന്ന് ആരോപിച്ചായിരുന്നു താരത്തിന്റെ വിരമിക്കൽ. അങ്ങേയറ്റം മനം മടുത്താണ് ദേശീയ ടീമിൽ നിന്ന് പിൻമാറുന്നതെന്നും വ്യക്തമാക്കിയായിരുന്നു താരം ജർമൻ ടീമിനോട് വിട പറഞ്ഞത്.
2018ലെ ലോകകപ്പിന് ശേഷമാണ് തനിക്ക് വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നു എന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനൊപ്പമുള്ള ഓസിലിന്റെ ചിത്രം വംശീയ പ്രചാരണങ്ങൾക്കായി ഉപയോഗിച്ചു.
2018 ലോകകപ്പിൽ ജർമനി ആദ്യ റൗണ്ടിൽ പുറത്താകാൻ കാരണം ഓസിലാണെന്ന് ചില ജർമൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. താൻ ഗോൾ നേടുമ്പോൾ ജർമൻകാരനും ടീം പരാജയപ്പെട്ടാൽ കുടിയേറ്റക്കാരനും ആയി മാറുമെന്ന് ഓസിൽ തുറന്നടിക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates