

കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം മഴയെ തുടർന്ന് നിർത്തി വച്ചു. 23 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിൽ നിൽക്കേയാണ് മഴ രസംകൊല്ലിയായത്. പത്ത് റൺസുമായി മനീഷ് പാണ്ഡെയും 22 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ.
പൃഥ്വി ഷാ (49), ക്യാപ്റ്റൻ ശിഖർ ധവാൻ (13), മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ (46) എന്നിവരാണ് പുറത്തായത്. അരങ്ങേറ്റ ഏകദിനത്തിൽ അർധ ശതകത്തിന് തൊട്ടരികിൽ വീഴാനായിരുന്നു സഞ്ജുവിന് യോഗം. 46 പന്തിൽ നിന്ന് 5 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയാണ് സഞ്ജു 46 റൺസ് എടുത്ത് മടങ്ങിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും മൂന്നാം ഓവറിൽ തന്നെ ഇന്ത്യക്ക് നായകൻ ശിഖർ ധവാനെ നഷ്ടമായി. തുടരെ ബൗണ്ടറികളുമായി ധവാൻ മിന്നും തുടക്കത്തിന് ശ്രമിച്ചെങ്കിലും ദുഷ്മന്ത ചമീരയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി.
പിന്നാലെ സഞ്ജുവും പൃഥ്വി ഷായും ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിച്ചു. 49 റൺസിൽ നിൽക്കെ ശനകയുടെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങിയാണ് അർധ ശതകത്തിന് അരികെ പൃഥ്വി ഷാ വീണത്.
കരുതലോടെയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. സ്‌ട്രൈക്ക് കൈമാറിയും ബൗണ്ടറികൾ കണ്ടെത്തിയും താളം കണ്ടെത്തിയ സഞ്ജു മികച്ച ഷോട്ടുകളിലൂടെ നിറഞ്ഞു. എന്നാൽ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയിൽ ലോഫ്റ്റഡ് കവർ ഡ്രൈവിന് സഞ്ജു ശ്രമിച്ചപ്പോൾ പന്ത് നേരെ അവിഷ്‌ക ഫെർനാൻഡോയുടെ കൈകളിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates