

ബ്രിഡ്ജ്ടൗണ്‍: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിന പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തി. ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു.
ടോസ് നേടി വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം ശരിയാണെന്നു തെളിഞ്ഞു.
ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു മെല്ലെയാണെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ 17ാം ഓവറിലെ അഞ്ചാം പന്തില്‍ ഗുഡാകേഷ് മോട്ടി ശുഭ്മാന്‍ ഗില്ലിനെ മടക്കി വിന്‍ഡീസിനു ബ്രേക്ക് ത്രൂ നല്‍കി.
പിന്നാലെ അഞ്ച് റണ്‍സ് ചേര്‍ത്ത് സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും മടങ്ങി. തുടര്‍ച്ചയായ രണ്ടാം പോരാട്ടത്തിലും ഇഷാന്‍ തിളങ്ങി. താരം അര്‍ധ സെഞ്ച്വറിയുമായി കളം വാണു. 55 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം താരം 55 റണ്‍സെടുത്തു മടങ്ങി. ഗില്ലും മികവിന്റെ സൂചനകള്‍ നല്‍കിയാണ് മടങ്ങിയത്. താരം 34 റണ്‍സ് കണ്ടെത്തി. 49 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു പ്രകടനം.
ഇരുവരും പുറത്തായതിനു പിന്നാലെ ഇന്ത്യ തകര്‍ന്നു. ഒന്നാം വിക്കറ്റില്‍ ഇഷാന്‍- ഗില്‍ സഖ്യം 90 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. എന്നാല്‍ പിന്നീട് ആരും പിടിച്ചു നിന്നില്ല. സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പെട്ടെന്നു മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
കളിക്കാന്‍ അവസരം കിട്ടിയ സഞ്ജു സാംസണിനു അവസരം മുതലെടുക്കാന്‍ കഴിഞ്ഞില്ല. 19 പന്തുകള്‍ ചെറുത്ത സഞ്ജു ഒന്‍പത് റണ്‍സുമായി മടങ്ങി. അക്ഷര്‍ ഒരു റണ്‍സില്‍ വീണു. താത്കാലിക ക്യാപ്റ്റന്‍ ഹര്‍ദിക് 14 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സുമായി കൂടാരം കയറി.
വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ വരിഞ്ഞിട്ടു. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി റുമാരിയോ ഷെഫേര്‍ഡ് തിളങ്ങി. ജയ്ഡന്‍ സീല്‍സ്, മോട്ടി, യാന്നിക് കാരി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates