'ഒരേ കളിക്കാരെ തന്നെ പരീക്ഷിച്ചിരിക്കരുത്', രാഹുൽ ദ്രാവിഡിന് ഉപദേശവുമായി രവി ശാസ്ത്രി
ന്യൂഡൽഹി: ഒരേ കളിക്കാരെ തന്നെ വെച്ച് ഒരുപാട് സമയം മുൻപോട്ട് പോകരുതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് മുൻ കോച്ച് രവി ശാസ്ത്രി. ചിലപ്പോൾ 'മാറ്റം വരുത്തുക' എന്നതാണ് ചെയ്യേണ്ടതായി വരിക എന്നും രവി ശാസ്ത്രി പറഞ്ഞു.
ഭാവിയിലേക്കാണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ചിലപ്പോൾ മാറ്റങ്ങൾ കൊണ്ടുവരേണ്ടതായി വരും. ഇതാണ് അതിനുള്ള സമയം. അടുത്ത ആറ് മാസത്തേക്ക് യുവതാരങ്ങളിലേക്കാണ് ശ്രദ്ധ കൊടുക്കേണ്ടത്. എന്നാൽ ഒരേ കളിക്കാരെ തന്നെ പരീക്ഷിച്ചുകൊണ്ടിരുന്നാൽ പിന്നെ കാര്യങ്ങൾ ബുദ്ധിമുട്ടാവും, രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന്റെ നിർണായക സമയമാണ് ഇത്. അടുത്ത 8-10 മാസം മാറ്റത്തിനുള്ള സമയമാണ്. അടുത്ത 4-5 വർഷത്തേക്ക് ടീമിനെ മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കും വിധം കളിക്കാരെ കണ്ടെത്താൻ കഴിയണം. യുവനിരയും പരിചയസമ്പത്തുള്ള കളിക്കാരും ഇടകലർന്ന ടീമാണ് നമുക്ക് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിൽ തന്നെ മോശം ഫലമാണ് ഇന്ത്യക്ക് ലഭിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ നഷ്ടമായി. വിൻഡിസിന് എതിരായ പരമ്പരയിലേക്ക് രോഹിത് കൂടി മടങ്ങി എത്തുന്നതോടെ ഇന്ത്യ കരുത്ത് വീണ്ടെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

