

ചെന്നൈ: ഐപിഎൽ താര കൈമാറ്റ ചർച്ചകളിൽ ഇപ്പോൾ മലയാളി താരം സഞ്ജു സാംസണും രവീന്ദ്ര ജഡേജയുമാണ് ഹോട്ട് ഫേവറിറ്റ്സ്. ഇരുവരേയും തമ്മിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും പരസ്പരം കൈമാറാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ചർച്ചകൾക്കും ചൂടുപിടിച്ചു. അതിനിടെയിതാ രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണാനില്ല. ചെന്നൈ തന്നെ രാജസ്ഥാനു കൈമാറുന്നതിൽ ജഡേജയ്ക്ക് അതൃപ്തിയുണ്ടെന്നും അതിനാലാണ് താരം അക്കൗണ്ട് ഡിലീറ്റ് ആക്കിയതെന്നും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
സഞ്ജുവിനായി കൊണ്ടുപിടിച്ചു ശ്രമിക്കുന്ന ചെന്നൈയ്ക്ക് മുന്നിൽ രവീന്ദ്ര ജഡേജയെ വേണമെന്ന ആവശ്യമാണ് രാജസ്ഥാൻ റോയൽസ് മുന്നോട്ടു വച്ചത്. ജഡേജയുടെ അറിവോടെയാണ് ചെന്നൈ ഈ നീക്കത്തിനു തുനിഞ്ഞതെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ജഡേജയ്ക്കൊപ്പം സാം കറൻ അല്ലെങ്കിൽ മതീഷ പതിരന എന്നിവരിൽ ഒരാൾ വേണമെന്ന ആവശ്യവും രാജസ്ഥാൻ ചെന്നൈയ്ക്ക് മുന്നിൽ വച്ചതായും ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും വാർത്തകൾ വരുന്നതിനിടെയാണ് ഇപ്പോൾ ജഡേജയുടെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷമായത്.
റോയൽനവഗൻ എന്ന പേരിലുള്ള ജഡേജയുടെ അക്കൗണ്ടാണ് ഇസ്റ്റഗ്രാമിൽ നിന്നു അപ്രത്യക്ഷമായിരിക്കുന്നത്. പ്രൊഫൈൽ ലിങ്ക്, ബ്രൗസറുകൾ ഉപയോഗിച്ച് സെർച്ച് ചെയ്താൽ കണ്ടെത്താൻ സാധിക്കില്ല. അക്കൗണ്ട് ഡി ആക്ടിവേറ്റ് ആക്കിയതാണോ ഡിലീറ്റ് ആക്കിയതാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. പിന്നാലെയാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. അതേസമയം താര കൈമാറ്റ ചർച്ചകളിൽ നിന്നു ഒഴിവായി നിൽക്കുന്നതിന്റെ ഭാഗമായാണ് താരം അക്കൗണ്ട് അപ്രത്യക്ഷമാക്കിയതെന്ന വാദവുമുണ്ട്.
ചർച്ച വിജയിച്ചാലും ട്രേഡിങ് പൂർണമാകണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. ട്രേഡിനുള്ള താരങ്ങളുടെ പേര് ഉൾപ്പെടുത്തി ടീമുകൾ ഗവേണിങ് കൗൺസിലിനു താത്പര്യ പത്രം അയയ്ക്കണം. നിയമമനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമുണ്ട്. പിന്നീട് ടീമുകൾ തമ്മിൽ അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ. പിന്നീട് ഒരിക്കൽ കൂടി പരിശോധന നടത്തി ഗവേണിങ് കൗൺസിൽ അംഗീകാരം നൽകണം.
2008ൽ പ്രഥമ ഐപിഎൽ കിരീടം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുമ്പോൾ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിർണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തിൽ ഇന്ത്യൻ ടീമിലെത്തിയ ജഡേജ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നിർണായക താരമായിരുന്നു. നിലവിൽ ടെസ്റ്റിലാണ് താരം ഫോക്കസ് ചെയ്തിരിക്കുന്നത്. ടി20യിൽ നിന്നു വിരമിച്ചിരുന്നു.
2008, 09 സീസണുകളിൽ രാജസ്ഥാൻ താരമായിരുന്ന ജഡേജ പിന്നീട് 2010ൽ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തു. എന്നാൽ താരം കരാർ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാൻ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വർഷം ഐപിഎൽ വിലക്കും കിട്ടി. 2011ൽ ജഡേജ കൊച്ചി ടസ്കേഴ്സ് കേരളയ്ക്കായി ഒരു സീസൺ കളിച്ചു.
2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്കെയുടെ അഞ്ച് ഐപിഎൽ കിരീട നേട്ടങ്ങളിൽ മൂന്നിലും ഭാഗമയി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളിൽ താരം ഗുജറാത്ത് ലയൺസിനായി കളത്തിലെത്തി. 2022ൽ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാൽ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎൽ കിരീട നേട്ടത്തിൽ ജഡേജ നിർണായകമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates