

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയുടെ വിജയക്കുതിപ്പിന് തടയിച്ച് റയല്‍ സോസിഡാഡ്. സ്വന്തം തട്ടകത്തില്‍ അവര്‍ കാറ്റാലന്‍സിനെ 2-1നു വീഴ്ത്തി. തോല്‍വി ബാഴ്സയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായി. നിലവില്‍ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായി അവരുടെ പോയിന്റ് വ്യത്യാസം ഒന്നായി കുറഞ്ഞു.
കളിയുടെ 32ാം മിനിറ്റില്‍ മികേല്‍ ഒയാര്‍സബലിലൂടെ സോസിഡാഡ് മുന്നിലെത്തി. 70ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിലൂടെ ബാഴ്സ സമനില പിടിച്ചു. എന്നാല്‍ ഈ ആഹ്ലാദത്തിനു ഒറ്റ മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 71ാം മിനിറ്റില്‍ കാന്‍സലോ ഗ്യുഡെസിലൂടെ സോസിഡാഡ് ലീഡ് തിരിച്ചുപിടിച്ച് മത്സരം ജയിച്ചു കയറി.
88ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ബാഴ്സയെ സമനിലയിലെത്താതെ പ്രതിരോധിക്കാന്‍ പത്ത് പേരായിട്ടും സോസിഡാഡിനു സാധിച്ചു.
ലാലിഗയിൽ തുടരെ 9 മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുകയായിരുന്നു ബാഴ്സലോണ. സീസണില്‍ അവര്‍ നേരിടുന്ന മൂന്നാം തോല്‍വിയാണിത്. പെപ് ഗ്വാര്‍ഡിയോള യുഗത്തില്‍ ബാഴ്സ 16 തുടര്‍ വിജയങ്ങള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡിലേക്ക് കുതിക്കുകയായിന്നു ഹാന്‍സി ഫ്ളിക്കിന്റെ ടീമും. ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി അവര്‍ തുടരെ 11 മത്സരങ്ങളാണ് ജയിച്ചത്.
തന്റെ ആദ്യ സീസണിലും ഫ്ളിക്കിന്റെ കീഴില്‍ ബാഴ്സലോണ 9 തുടര്‍ ലാലിഗ വിജയങ്ങള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരവും അവര്‍ക്ക് സോസിഡാഡുമായുള്ള തോല്‍വിയോടെ നഷ്ടമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates