

വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൊരുതാവുന്ന ടോട്ടലുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 251 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ 102 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷാണ് അവിശ്വസനീയമാം വിധം കൈപിടിച്ചുയര്‍ത്തിയത്.
എട്ടാം സ്ഥാനത്ത് ബാറ്റിങിനെത്തിയ റിച്ച 77 പന്തുകള്‍ നേരിട്ട് 11 ഫോറും 4 സിക്‌സും സഹിതം 94 റണ്‍സുമായി പൊരുതി നിന്നു. അര്‍ഹിച്ച കന്നി ഏകദിന സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ റിച്ച വീണത് മാത്രം നിരാശയായി.
9ാം വിക്കറ്റില്‍ സ്‌നേഹ് റാണയുമായി ചേര്‍ന്നു റിച്ച 80 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത് നിര്‍ണായകമായി. സ്‌നേഹ് റാണ 24 പന്തില്‍ 6 ഫോറുകള്‍ സഹിതം 33 റണ്‍സുമായി മടങ്ങി.
ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ട ശേഷമാണ് ഇന്ത്യ പിന്നീട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് റിച്ചയുടെ നേതൃത്വത്തിലുള്ള തിരിച്ചടി.
ഓപ്പണര്‍ പ്രതിക റാവല്‍- സ്മൃതി മന്ധാന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. പ്രതിക 37 റണ്‍സുമായും സ്മൃതി 23 റണ്‍സുമായും മടങ്ങി. ഹര്‍ലീന്‍ ഡിയോള്‍ 13 റണ്‍സുമായും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമിമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. അമന്‍ജോത് കൗര്‍ 13 റണ്‍സെടുത്തു.
സ്‌കോര്‍ 55 ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 47 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും 5 വിക്കറ്റുകള്‍ കൂടി നഷ്ടമായി.
ക്ലോ ട്ര്യോൺ 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേകോ മ്ലാബ, മരിസാനെ കാപ്, നദിനെ ഡി ക്ലാര്‍ക്ക് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. തുമി സെഖുഖുനെ ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates