'എത്ര അവസരങ്ങൾ കിട്ടി, എന്താണ് പന്തേ ഇങ്ങനെ?'- അങ്ങേയറ്റം നിരാശയെന്ന് ശ്രീകാന്ത്

പന്ത് അന്താരാഷ്ട്ര മത്സരങ്ങളിൽ ഇടവേളയെടുത്ത് ആഭ്യന്തര മത്സരങ്ങൾ കളിച്ച് നില മെച്ചപ്പെടുത്തണമെന്ന് മുൻ നായകൻ വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മുംബൈ: ഇത്രയൊക്കെ അവസരം കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. പന്തിനെ കൈകാര്യം ചെയ്യുന്ന ടീം മാനേജ്മെന്റിന്റെ സമീപനത്തേയും അദ്ദേഹം വിമർശിച്ചു. 

ടെസ്റ്റ് ക്രിക്കറ്റിൽ ഫിനിഷർ റോളിൽ കഴിവ് തെളിയിച്ച പന്ത് പക്ഷേ പരിമിത ഓവർ ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെടുകയാണ്. എന്നിട്ടും തുടരെ തുടരെ താരത്തിന് അവസരം നൽകുന്നത് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. സഞ്ജു സാംസണെ പോലെയുള്ള താരങ്ങൾ മികച്ച കളി പുറത്തെടുത്താലും അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വരുന്നതും വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിനിടെയാണ് ശ്രീകാന്തിന്റെ ശ്രദ്ധേയ പ്രതികരണം. 

പന്ത് അന്താരാഷ്ട്ര മത്സരങ്ങളിൽ ഇടവേളയെടുത്ത് ആഭ്യന്തര മത്സരങ്ങൾ കളിച്ച് നില മെച്ചപ്പെടുത്തണമെന്ന് മുൻ നായകൻ വ്യക്തമാക്കി. അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്ത പന്തിന്റെ പ്രകടനത്തിൽ അങ്ങേയറ്റത്തെ നിരാശയാണ് തനിക്കുള്ളതെന്നും ശ്രീകാന്ത് പറഞ്ഞു. 

'ഇന്ത്യൻ മാനേജ്മെന്റ് ശരിയായ വിധത്തിലല്ല പന്തിനെ കൈകാര്യം ചെയ്യുന്നത്. പന്തിനോട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്ത് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുക്കാനാണ് ഇന്ത്യൻ മാനേജ്മെന്റ് നിർദ്ദേശിക്കേണ്ടത്. നിങ്ങൾ ഇനിയും അവനിൽ പ്രതീക്ഷ വച്ചിരിക്കുകയാണോ? അതോ ഒന്നു രണ്ട് മത്സരങ്ങൾ കൂടി കളിപ്പിച്ച് നീക്കം ചെയ്യുമോ?' 

'കിട്ടുന്ന ഒരവസരവും ഋഷഭ് പന്ത് ഉപയോ​ഗപ്പെടുത്തുന്നില്ല. എനിക്ക് നിരാശയുണ്ട്. എന്താണ് പന്തേ ഇങ്ങനെ? അവസരങ്ങള്‍ ഇത്തരത്തില്‍ കളഞ്ഞു കുളിക്കുന്നത് ശരിയായ കാര്യമല്ല.'

'ലോകകപ്പ് സമയത്ത് പലരും പറഞ്ഞു പന്ത് മികച്ച രീതിയിൽ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന്. സ്വയം സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. വരുന്നു കുറച്ചു നേരം നില്‍ക്കുന്നു കളിക്കുന്നു പോകുന്നു. ഇങ്ങനെ നിരന്തരം വിക്കറ്റ് വലിച്ചെറിയുകയാണ്. ഇതെല്ലാം അവസാനിപ്പിച്ച് പന്ത് സ്വയം നവീകരിക്കാനുള്ള ശ്രമം നടത്തണം'- ശ്രീകാന്ത് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com