

പെര്‍ത്ത്: തന്റെ അനുപമമായ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് താണ്ടി ഇതിഹാസവും മുന്‍ നായകനുമായ രോഹിത് ശര്‍മ. ഇന്ത്യക്കായി അദ്ദേഹം 500 മത്സരങ്ങള്‍ കളിച്ച് പുതിയ നേട്ടത്തിലെത്തി. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ഓപ്പണറായി വീണ്ടും ഇറങ്ങിയാണ് രോഹിത് നേട്ടം തൊട്ടത്.
500 മത്സരം പക്ഷേ മിന്നുന്നതാക്കാൻ രോഹിതിനു സാധിക്കാതെ പോയി. ഓപ്പണറായി വീണ്ടും കളത്തിലെത്തിയ താരം 8 റൺസുമായി മടങ്ങി. 500ാം മത്സരത്തിൽ ജോഷ് ഹെയ്സൽവുഡാണ് ഹിറ്റ്മാന്റെ വിക്കറ്റ് വീഴ്ത്തിയത്. താരം റെൻഷോയ്ക്ക് ക്യാച്ച് നൽകി മടങ്ങി.
ഇന്ത്യക്കായി 500, അതില്‍ കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ എലീറ്റ് പട്ടികയില്‍ രോഹിത് അഞ്ചാമനായി തന്റെ പേരെഴുതി വച്ചു. 274ാം ഏകദിനത്തിനാണ് രോഹിത് പെര്‍ത്തില്‍ ഇറങ്ങിയത്. 159 ടി20 മത്സരങ്ങള്‍, 67 ടെസ്റ്റ് മത്സരങ്ങളും രോഹിത് കളിച്ചു.
664 മത്സരങ്ങള്‍ കളിച്ച് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 200 ടെസ്റ്റുകള്‍, 463 ഏകദിനങ്ങള്‍ ഒരു ടി20 മത്സരങ്ങളാണ് സച്ചിന്‍ കളിച്ചത്. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച താരവും സച്ചിന്‍ തന്നെ.
വിരാട് കോഹ്‌ലിയാണ് രണ്ടാമത്. താരം 551 മത്സരങ്ങള്‍. എംഎസ് ധോനി 538 മത്സരങ്ങളുമായി മൂന്നാമതും 509 മത്സരങ്ങള്‍ കളിച്ച് രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.
2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് ടീമില്‍ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാന്‍ കഷ്ടപ്പെട്ടു. പിന്നീട് 2013ല്‍ ഓപ്പണറായി ഇറങ്ങാന്‍ ആരംഭിച്ചതോടെയാണ് ടീമിലെ സ്ഥിരം സാന്നിധ്യമായത്. 2013ലാണ് അദ്ദേഹം ടെസ്റ്റിലും അരങ്ങേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates