

മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ താരങ്ങൾക്കേൽക്കുന്ന പരിക്കിൽ വലയുന്ന ഇന്ത്യക്ക് അടുത്ത അടി. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്ന ഓപ്പണർ സായ് സുദർശനും പരിക്കിനെ തുടർന്ന് പരമ്പര പൂർണമായും നഷ്ടമാകും. ജസ്പ്രിത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ആകാശ് ദീപ്, എന്നിവരും പരിക്കേറ്റ് പരമ്പരയിൽ നിന്നു പുറത്താണ്. അതിനിടെയാണ് സായ് സുദർശനും പരമ്പര നഷ്ടമാകുന്നത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിശീലനത്തിനിടെ പരിക്കേറ്റ് സന്നാഹ മത്സരത്തിന് ഇറങ്ങിയിട്ടില്ല. വാഷിങ്ടൻ സുന്ദറും പരിക്കിൽ തന്നെ. താരം ആദ്യ ടെസ്റ്റ് കളിക്കില്ലെന്നാണ് വിവരം. രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തിയേക്കും.
ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ പരിക്കിനെ തുടർന്നുള്ള തുടർ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു സായ്. താരം ടെസ്റ്റ് പോരാട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബാറ്റിങ്, ഫീൽഡിങ് പരിശീലനങ്ങൾ നടത്തുന്നുമുണ്ടായിരുന്നു. എന്നാൽ ഈ മാസം 15 മുതൽ ഗാലെയിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനു മുൻപ് താരത്തിനു ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കില്ലെന്നു മെഡിക്കൽ സംഘം വ്യക്തമാക്കിയതോടെയാണ് സായ്ക്ക് പരമ്പര തന്നെ നഷ്ടമാകുന്നത്.
ഒന്നാം ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനു പരിക്കേറ്റത്. താരത്തിന്റെ വലതു കൈയുടെ മോതിര വിരലിനാണ് പരിക്കു പറ്റിയത്. രണ്ട് തവണയാണ് താരത്തിനു പരിശീലനത്തിനിടെ പരിക്കേറ്റത്. ഇതോടെയാണ് സന്നാഹ മത്സരത്തിൽ നിന്നു ക്യാപ്റ്റൻ ഫീൽഡിങിനു ഇറങ്ങാതെ വിട്ടുനിന്നത്. കെഎൽ രാഹുലാണ് സന്നാഹത്തിൽ ടീമിനെ നയിച്ചത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടതുകാലിനേറ്റ പരിക്കാണ് ബുംറയ്ക്കു വിനയായത്. താരത്തിനു പകരം അക്വിബ് നബിയെ ടീമിലെടുത്തിട്ടുണ്ട്. ഹാംസ്ട്രിങ് ഇഞ്ച്വറിയാണ് വാഷിങ്ടനെ പുറത്തിരുത്തിയത്.
ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായാണ് പരമ്പര. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് പോരാട്ടവും ജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സമീപ കാലത്ത് ടെസ്റ്റ് ഫോർമാറ്റിൽ കനത്ത തിരിച്ചടി കിട്ടിയ ഇന്ത്യക്ക് പരമ്പര അതിനിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇനി ശേഷിക്കുന്നത് 9 മത്സരങ്ങളാണ്. ഫൈനൽ കളിക്കാൻ യോഗ്യത കിട്ടണമെങ്കിൽ കുറഞ്ഞത് ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കണം. 9 മത്സരങ്ങളിൽ നിന്നു 4 വീതം ജയവും തോൽവിയുമായി 48.150 പോയിന്റ് ശതമാനത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates