

പല്ലക്കീല്‍: ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 2 വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. ശ്രീലങ്കയുമായി വരാനിരിക്കുന്ന മത്സരത്തിൽ വിജയിക്കുകയും അടുത്ത മത്സരത്തിൽ ന്യൂസിലൻഡ് തോൽക്കുകയും ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിൽ പ്രവേശിക്കാൻ കഴിയൂ.
ഇംഗ്ലണ്ടിനെതിരായ തോൽവിയ്ക്ക് ശേഷം കടുത്ത വിമർശനമാണ് പാകിസ്ഥാൻ താരങ്ങൾ നേരിടുന്നത്. ചില ആരാധകർ ക്യാപ്റ്റൻ സൽമാൻ അലി ആഘയുടെ കുടുംബത്തിന് വരെ ഭീഷണിസന്ദേശങ്ങൾ അയച്ചു.
ഒടുവിൽ സഹികെട്ട് സൽമാന്റെ ഭാര്യ തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി. ''എന്നെയോ മകനെയോ അപമാനിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ അയക്കുന്നതിലൂടെ പാകിസ്ഥാന് ലോകകപ്പ് ജേതാക്കളാക്കാൻ സാധിക്കില്ല'' എന്ന് സൽമാന്റെ ഭാര്യ സബ്ബാ മൻസിർ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.
ഒരു ഘട്ടത്തിൽ പാകിസ്ഥാൻ വിജയത്തിലേക്ക് നീങ്ങുന്നു എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ടീമിന്റെ തോൽവി. പാകിസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രീലങ്കയ്ക്ക് എതിരെ ഈ മാസം 28 ന് ആണ് പാകിസ്ഥാന്റെ അവസാന മത്സരം.