ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. മത്സരത്തിൽ വിജയം നേടി സെമിഫൈനൽ പ്രതീക്ഷകൾ ഉറപ്പിക്കാനാണ് ഇരു ടീമുകളുടെയും ശ്രമം. എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം നടക്കുന്നത്. സ്റ്റേഡിയത്തിൽ പകൽ 32 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി 25 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
സാധാരണ രാത്രിയിലെ മഞ്ഞു വീഴ്ച രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായി മാറാറുണ്ട്. ഇങ്ങനെ ഒരു ടീമിന് പ്രത്യേക ആനുകൂല്യം ലഭിക്കുന്നത് ശരിയല്ല എന്നാണ് ക്രിക്കറ്റ് വിദഗ്‌ദ്ധർ പറയുന്നത്. ഇത്തവണ മഞ്ഞു വീഴ്ചയുടെ ആനുകൂല്യം ടീമിന് ലഭിക്കാതിരിക്കാൻ ഐസിസി ഒരു തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. മഞ്ഞ് മൂലം കളിക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യുഎസിൽ നിന്നുള്ള 'ഡ്യൂ ക്യൂർ' (Dew Cure) എന്ന പ്രത്യേക രാസവസ്തു ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
പ്രത്യേക രാസവസ്തു വെള്ളത്തിൽ കലർത്തി ഗ്രൗണ്ടിൽ തളിക്കുന്നത് വഴി രാത്രി നടക്കുന്ന മത്സരങ്ങളിൽ പുല്ലിന്റെ ഇലകളിൽ ഈർപ്പം നിലനിൽക്കില്ല. മഞ്ഞ് വീഴുന്ന ഉടൻ ഉടൻ തന്നെ അത് ആഗിരണം ചെയ്യുകയും പുല്ലിന്റെ ഇലകൾ അതിവേഗം ഉണങ്ങുകയും ചെയ്യും.
അങ്ങനെ വളരെപെട്ടെന്ന് തന്നെ പിച്ച് ഡ്രൈ ആയി മാറുകയും ചെയ്യും. ഇതാണ് 'ഡ്യൂ ക്യൂർ' ഉപയോഗിച്ചാലുള്ള പ്രയോജനം. ‘ഡ്യൂ ക്യൂർ’ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനായി ഇന്ത്യൻ ടീമംഗങ്ങളുടെ പരിശീലന സെഷൻ ബുധനാഴ്ച രാത്രി വൈകിയും തുടർന്നു എന്നാണ് റിപ്പോർട്ട്.
ഇന്നത്തെ മത്സരത്തിൽ മഞ്ഞ് നിയന്ത്രിക്കാൻ ഈ രാസവസ്തു എത്രത്തോളം ഫലപ്രദമായി എന്ന കാര്യം ഐസിസി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് സെമിഫൈനലുകളിലും ഫൈനലിലും ‘ഡ്യൂ ക്യൂർ’ ഉപയോഗിക്കുകയുള്ളു. എന്നാൽ രാസവസ്തു ഉപയോഗിക്കുന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ഐസിസി ഇതുവരെ തയ്യാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates