മിര്‍പുര്‍: പാകിസ്ഥാൻ താരം സല്‍മാന്‍ ആഘയ്ക്ക് എതിരെ കടുത്ത നടപടിയുമായി ഐസിസി. ബംഗ്ലാദേശുമായുള്ള ഏകദിന മത്സരത്തിലെ റണ്ണൗട്ട് വിവാദത്തിൽ ആണ് നടപടി. ആഘയെ താക്കിത് ചെയ്യുകയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തിയതായി ഐസിസി അറിയിച്ചു.
റണ്ണൗട്ട് വിവാദത്തിനിടെ ആഘ ബാറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞിരുന്നു. ഇത് ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ലംഘനമാണ്. അന്താരാഷ്ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്രൗണ്ടില്‍ സജ്ജീകരിച്ച സംവിധാനങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. സംഭവം ഫീൽഡ് അമ്പയർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐസിസി നടപടി സ്വീകരിച്ചത്.
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ഏകദിനത്തിലാണ് റണ്ണൗട്ട് വിവാദം നടക്കുന്നത്. മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്തത്. മത്സരം 39ാം ഓവറില്‍ എത്തിയപ്പോഴാണ് വിവാദ സംഭവം. ക്രീസില്‍ മുഹമ്മദ് റിസ്വാനും നോണ്‍ സ്‌ട്രൈക്കില്‍ ആഘയുമായിരുന്നു. പന്തെറിഞ്ഞത് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മെഹദി ഹസന്‍ മിറാസും. റിസ്വാന്‍ അടിച്ച പന്ത് നേരെ ക്രീസിനു പുറത്തു നിന്ന ആഘയുടെ നേര്‍ക്കാണ് വന്നത്.
അതിനിടെ ആഘയെ തടസപ്പെടുത്തി മെഹദി സഹന്‍ പന്ത് കാല് കൊണ്ടു തടുത്തിട്ടു. സല്‍മാന്‍ ആഘ മെഹദി ഹസനെ സഹായിക്കുന്നതിനായി പന്തെടുക്കാന്‍ കുനിയുന്നതിനിടെ ബംഗ്ലാ നായകന്‍ പന്ത് അതിലും വേഗത്തില്‍ കുനിഞ്ഞെടുത്ത് തിരികെ സ്റ്റംപിനെറിഞ്ഞു കൊള്ളിച്ചു. ഈ സമയത്ത് ആഘ ക്രീസിനു പുറത്തു തന്നെ നില്‍ക്കുകയായിരുന്നു. ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേഡ് അംപയര്‍ക്ക് വിട്ടു. പരിശോധനയില്‍ ആഘ റണ്ണൗട്ടാണെന്നു വിധിക്കുകയും ചെയ്തു.
അതിനിടെ തന്റെ ഭാഗം വ്യക്തമാക്കാന്‍ സല്‍മാന്‍ ആഘ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യമൊന്നുമുണ്ടായില്ല. ഇതോടെ താരത്തിനു വികാരം അടക്കി നിര്‍ത്താനായില്ല. കടുത്ത നിരാശയില്‍ താരം ദേഷ്യത്തോടെ ഹെല്‍മറ്റും ഗ്ലൗസുകളും പിച്ചില്‍ വലിച്ചെറിഞ്ഞു.
പിന്നീട് ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ അസ്വസ്ഥത മറയ്ക്കാതെ തന്നെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഡഗൗട്ടിലെത്തിയ ആഘ ദേഷ്യത്തോടെ വീണ്ടും ഹെല്‍മറ്റും ഗ്ലൗസുകളും വലിച്ചെറിഞ്ഞു. ഈ സംഭവത്തിലാണ് ഐസിസി നടപടി എടുത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates