ലോർഡ്സ്: അരങ്ങേറ്റ ടെസ്റ്റ് ലോർഡ്സിൽ. അവിടെ സെഞ്ചുറിയും. ഇംഗ്ലണ്ടിനെതിരായ ന്യൂസിലാൻഡിന്റെ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടി ഡെവോൺ കോൺവെ നിറഞ്ഞപ്പോൾ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡും അവിടെ കടപുഴകി. ആദ്യ ദിനം കളി നിർത്തുമ്പോൾ കോൺവെ 136 റൺസ് നേടി കഴിഞ്ഞു.
ഗാംഗുലിയുടെ 25 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് ഗാംഗുലിയെ പോലെ ഇടംകയ്യൻ ബാറ്റ്സ്മാനായ കോൺവെ തന്റെ പേരിലേക്ക് എഴുതി ചേർത്തത്. 1996ൽ അരങ്ങേറ്റ ടെസ്റ്റിൽ ലോർഡ്സിൽ സെഞ്ചുറി നേടിയ ഗാംഗുലിയുടെ പേരിലായിരുന്നു ഇവിടുത്തെ ഉയർന്ന സ്കോറും, 131 റൺസ്. എന്നാൽ കോൺവേ ഇത് മറികടന്നു.ഗാംഗുലിയുടേയും കോൺവേയുടേയും ജന്മദിനം ജൂലൈ 8നാണ് എന്നത് ആരാധകരെ കൗതുകത്തിലാക്കുന്നു.
ലോർഡ്സിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് കോൺവേ. ഈ നേട്ടത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വിദേശ താരവും. 1893ൽ ഇംഗ്ലണ്ടിനെതിരെ ഇവിടെ ഓസ്ട്രേലിയക്ക് വേണ്ടി സെഞ്ചുറി നേടിയ ഹാരി ഗ്രഹാമാണ് മറ്റൊരാൾ.
കോൺവേയുടെ സെഞ്ചുറി ബലത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. 136 റൺസുമായി കോൺവേയും 46 റൺസോടെ ഹെന്റി നിക്കോൾസുമാണ് ക്രീസിൽ. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കോൺവേയും ടോം ലാഥമും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി.
എന്നാൽ 23 റൺസിൽ നിൽക്കെ ലാഥമിനെ ഓലി റോബിൻസ് ബോൾഡാക്കി കൂടാരം കയറ്റി. നായകൻ വില്യംസണിനെ അധിക സമയം ക്രീസിൽ നിൽക്കാൻ അനുവദിക്കാതെ ആൻഡേഴ്സൻ മടക്കി.13 റൺസിൽ നിൽക്കെയാണ് വില്യംസൺ മടങ്ങിയത്. 14 റൺസ് എടുത്ത് റോസ് ടെയ്ലറും മടങ്ങി. പിന്നാലെ കോൺവേ-നിക്കോൾസ് സഖ്യമാണ് ന്യൂസിലാൻഡിനെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates