

മുംബൈ: ഇന്ത്യൻ ടീമിലെ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങളോടും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള വിമർശനങ്ങളോടും പ്രതികരിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്തി സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാൻ തീരുമാനിച്ചതായി സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിൽ നിലനിൽക്കുന്ന ‘എലിപ്പന്തയത്തിന്റെ’ ഭാഗമാകാൻ തനിക്ക് താത്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.
"31 വയസ്സായ എനിക്ക് ഇനി കുറച്ചു വർഷങ്ങൾ കൂടിയേ കരിയറിൽ ബാക്കിയുള്ളൂ. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം കളിക്കാൻ തീരുമാനിച്ചു. ഞാൻ എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും ഉപദേശിക്കേണ്ടതില്ല, സഞ്ജുവിനെക്കുറിച്ച് സഞ്ജു തന്നെ തീരുമാനിക്കും"– ജിയോസ്റ്റാറിനോട് സഞ്ജു പറഞ്ഞു.
ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരങ്ങളെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു. ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനലിന് മുന്നോടിയായി ജോഫ്ര ആർച്ചർക്കെതിരെയുള്ള തന്റെ മുൻകാല റെക്കോർഡുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നെങ്കിലും, തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് സഞ്ജു ഓർത്തെടുത്തു.
ന്യൂസീലൻഡിനെതിരായ ഫൈനലിൽ ടീമിന്റെ പ്രധാന റൺവേട്ടക്കാരൻ എന്ന നിലയിൽ വിജയം വരെ ക്രീസിൽ തുടരേണ്ട വലിയ ഉത്തരവാദിത്തമാണ് താൻ ഏറ്റെടുത്തതെന്നും താരം വിശദീകരിച്ചു. ഭാവിയിലെ ലോകകപ്പ് സെലക്ഷനുകളെക്കുറിച്ച് ആകുലപ്പെടാതെ ലഭിക്കുന്ന അവസരങ്ങളിൽ സന്തോഷവാനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.
കരിയറിന്റെ തുടക്കകാലത്ത് മുൻ നായകൻ വിരാട് കോലി നൽകിയ ഫിറ്റ്‌നസ് ഉപദേശങ്ങളെക്കുറിച്ചും സഞ്ജു വെളിപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ നീണ്ട കരിയർ പടുത്തുയർത്താൻ പിന്തുടരേണ്ട കടുത്ത ഡയറ്റും ജീവിതശൈലിയും കോലി തനിക്ക് പറഞ്ഞുതന്നിരുന്നു. തുടക്കത്തിൽ ഇത് കൃത്യമായി പാലിച്ചെങ്കിലും, ഇത്രയും കാർക്കശ്യമുള്ള ജീവിതരീതി ദീർഘകാലം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ ട്രാക്ക് തെറ്റിയതായി സഞ്ജു തുറന്നുപറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates