

ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ഈ സീസണിൽ തന്നെ മിക്കവാറും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനാകുമെന്നു പ്രവചിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഈ സീസണിൽ ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴിൽ ആറ് മത്സരങ്ങളിൽ നാലും തോറ്റ് നിലവിൽ ആറാം സ്ഥാനത്താണ് സിഎസ്കെ. ഓപ്പണറായി ഇറങ്ങുന്ന ക്യാപ്റ്റനു ഇതുവരെ ഫോമിലേക്ക് എത്താനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഋതുരാജിന്റെ ക്യാപ്റ്റൻ കസേരയ്ക്ക് ഇളക്കം സംഭവിച്ചതായി അശ്വിൻ നിരീക്ഷിക്കുന്നത്.
'ഞാനൊരു ജ്യോത്സ്യനൊന്നുമല്ല എങ്കിലും സഞ്ജു എന്നെങ്കിലും സിഎസ്കെയെ നയിക്കുമെന്നു ഞാൻ കാരുതുന്നുണ്ട്. അത് എപ്പോഴാണ് സംഭവിക്കുക എനിക്കറിയില്ല. പക്ഷേ അങ്ങനെ ഉടൻ നടക്കുമെന്നു തന്നെ എനിക്ക് തോന്നുന്നു. നായകനായ ശേഷം സഞ്ജു മറ്റൊരാൾ തീർത്തു വച്ച പാരമ്പര്യം പിന്തുടരാൻ പാടില്ല. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം സ്വന്തമായി ഒരു വ്യക്തിത്വം സൃഷ്ടിക്കുകയും തന്റെതായ രീതിയിൽ കളിക്കുകയും വേണം.'
'സഞ്ജു മികച്ച മാനസിക നിലയിലാണെങ്കിൽ വളരെ നല്ല തീരുമാനങ്ങൾ എടുക്കാറുണ്ട്. അദ്ദേഹത്തിന് നല്ല ദിനങ്ങളും അല്ലാത്തവയും ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. പല ക്യാപ്റ്റന്മാരും അത് അത്ര നന്നായി ചെയ്യാറില്ല. പ്രൊഫഷണലായി മാത്രമല്ല, വ്യക്തിപരമായും അദ്ദേഹം സഹ താരങ്ങളുമായി അടുത്തിടപഴകുന്ന ആളാണ്. ഇത് ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ശരിക്കും സഹായിക്കുന്നു.'
'സെഞ്ച്വറി, അർധ സെഞ്ച്വറികൾ പോലുള്ള നാഴികക്കല്ലുകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന ഒരു ക്രിക്കറ്റ് സംസ്കാരത്തിൽ നിന്നാണ് നമ്മൾ വരുന്നത്. ടി20യിൽ പക്ഷേ വ്യക്തിഗത സ്കോറുകളല്ല പ്രധാനം. ഇതിപ്പോൾ ഫുട്ബോൾ പോലെയാണ്. സ്വാധീനം, ആക്രമണം, പ്രതിരോധം, ഫലങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം. ആരാധകരും കളിക്കാരും ആ ചിന്താഗതിയോട് പൊരുത്തപ്പെടുന്നതായി ഞാൻ കരുതുന്നു'- അശ്വിൻ ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു ചെന്നൈ. ഈ സീസണിൽ തുടർച്ചയായ രണ്ട് വിജയങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയ അവർ കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 180ലധികം റൺസ് പിന്തുടരുന്നതിനിടെ പതറിപ്പോയി തോൽവി വഴങ്ങിയിരുന്നു. വലിയ സ്കോറുകൾ പിന്തുടർന്ന് ജയിക്കുന്ന കാര്യത്തിൽ 2018 മുതൽ ചെന്നൈ നേരിടുന്ന വെല്ലുവിളി ഇപ്പോഴും തുടരുകയാണ്. ഇത്തരം ലക്ഷ്യങ്ങൾ മറികടക്കുന്നതിൽ ടീം ആവർത്തിച്ച് പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
എംഎസ് ധോനി യുഗത്തിൽ നിന്നുള്ള മാറ്റം സുഗമമാക്കുന്നതിനായാണ് ഋതുരാജ് ഗെയ്‌ക്‌വാദിനെ നായക സ്ഥാനം ഏൽപ്പിച്ചത്. എന്നാൽ ഇതുവരെ മികച്ചൊരു സ്വാധീനം ടീമിൽ ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കളിക്കളത്തിലെ തീരുമാനങ്ങളുടെ പേരിൽ ഋതുരാജ് തുടർച്ചയായി വിമർശനങ്ങൾ നേരിടുന്നുമുണ്ട്. അഞ്ച് ഐപിഎൽ കിരീടങ്ങൾ ടീമിന് നേടിക്കൊടുത്ത ഝോനിക്ക് പകരക്കാരനെ കണ്ടെത്താൻ ചെന്നൈ സൂപ്പർ കിങ്സ് ബുദ്ധിമുട്ടുകയാണ്. ആദ്യം രവീന്ദ്ര ജഡേജയെയും പിന്നീട് ഗെയ്‌ക്‌വാദിനെയും പരീക്ഷിച്ചെങ്കിലും ആ കുറവ് നികത്താൻ അവർക്കായിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സഞ്ജു ഇത്തവണ രാജസ്ഥാൻ റോയൽസ് നായക സ്ഥാനം ഉപേക്ഷിച്ച് സിഎസ്കെ കൂടാരത്തിൽ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates