

മുംബൈ: സർഫറാസ് ഖാനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള എ ടീമിൽ നിന്നു ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തുകയും ചെയ്തു. ഇന്ത്യ എയ്ക്കായി അവസാനം കളിച്ച പോരാട്ടത്തിൽ 92 റൺസ് നേടിയ താരം പിന്നാലെ രഞ്ജി ട്രോഫിയിൽ ആദ്യ മത്സരത്തിൽ മുംബൈക്കായി അർധ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു. എന്നിട്ടും താരത്തെ ഒഴിവാക്കിയതാണ് വിവാദമായത്.
വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ബിസിസിഐ. ഋഷഭ് പന്തിനായി സർഫറാസിനെ ബലിയാടാക്കി എന്നാണ് ഉയർന്ന ആരോപണം. പരിക്കിൽ നിന്നു പൂർണമായി മുക്തനാകാതിരുന്നിട്ടും ഋഷഭിനെ ഇന്ത്യ എ ക്യാപ്റ്റനാക്കി. കഴിഞ്ഞ അഞ്ച് വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ 100 റൺസിൽ കൂടുതൽ ശരാശരിയുണ്ടായിട്ടും സർഫറാസ് നിരന്തരം തഴയപ്പെടുന്നു എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പിന്നാലെയാണ് ബിസിസിഐ വിഷയത്തിൽ പ്രതികരിച്ചത്.
'പക്ഷപാതമോ പ്രകടനമില്ലായ്മയോ ഒന്നുമല്ല സർഫറാസിനെ ഒഴിവാക്കാൻ കാരാണം. ഫിറ്റ്നസും ഫോമും നോക്കിയാണ് താരത്തെ പരിഗണിക്കാതിരുന്നത്. സർഫറാസ് പരിക്കേറ്റ് പുറത്തായിരുന്നു. അടുത്തിടെയാണ് അദ്ദേഹം കളത്തിൽ തിരിച്ചെത്തിയത്. ഇന്ത്യ എ ടീമിലേക്ക് പരിഗണിക്കും മുൻപ് താരം രഞ്ജി കളിക്കട്ടെയെന്നു സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഈ സീസണിൽ താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തും. അദ്ദേഹത്തിനു വലിയ താമസമില്ലാതെ തന്നെ ടീമിൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ'- ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം സർഫറാസ് ബാറ്റിങ് പൊസിഷൻ മാറി പരീക്ഷണം നടത്തേണ്ടതുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സർഫറാസ് അഞ്ചാം സ്ഥാനത്താണ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഈ സ്ഥാനത്ത് സ്ഥിരമായി ഇറങ്ങുന്നത് ഋഷഭ് പന്താണ്. ഋഷഭ് കളിക്കുന്നുണ്ടെങ്കിൽ സർഫറാസിനു അവസരം കിട്ടില്ലെന്നു സാരം. അതിനാൽ തന്നെ രഞ്ജിയിൽ താരം മൂന്നാം നമ്പറിൽ ബാറ്റിങിനു ഇറങ്ങി ശീലിക്കുകയാണ് വേണ്ടതെന്നു വിദഗ്ധർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
