പൂജാരയ്ക്കും ഗില്ലിനും സെഞ്ച്വറി; ബംഗ്ലാദേശിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യ

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 404 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ പോരാട്ടം വെറും 150 റണ്‍സില്‍ അവസാനിച്ചു
പൂജാര ബാറ്റിങിനിടെ/ പിടിഐ
പൂജാര ബാറ്റിങിനിടെ/ പിടിഐ
Updated on
1 min read

ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിവസവും ഇന്ത്യയുടെ വരുതിയില്‍ തന്നെ. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മുന്നില്‍ വച്ച 513 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബംഗ്ലാദേശ് ബാറ്റ് വീശുകയാണ്. സ്റ്റംപെടുക്കുമ്പോള്‍ അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍. രണ്ട് ദിവസവും 10 വിക്കറ്റും കൈയിലിരിക്കെ അവര്‍ക്ക് ഇനിയും 471 റണ്‍സ് കൂടി വേണം. 

25 റണ്‍സുമായി നജ്മുല്‍ ഹുസൈന്‍ ഷാന്റോയും 17 റണ്‍സുമായി സാക്കില്‍ ഹസനുമാണ് ക്രീസില്‍. 

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 404 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ പോരാട്ടം വെറും 150 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് തീരുമാനിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് ബംഗ്ലാദേശിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ചത്. 512 റണ്‍സിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ ഡിക്ലറേഷന്‍. 

മൂന്നാം ദിനത്തില്‍ സെഞ്ച്വറിയുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗിലും ടെസ്റ്റ് സെപ്ഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയും ഇന്ത്യക്കായി തിളങ്ങി. ഗില്‍ 152 പന്തില്‍ 110 റണ്‍സെടുത്തു പുറത്തായപ്പോള്‍ പൂജാര 130 പന്തില്‍ 102 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഗില്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. ഡിക്ലയര്‍ ചെയ്യുമ്പോള്‍ 19 റണ്‍സുമായി വിരാട് കോഹ്‌ലിയായിരുന്നു പൂജാരയ്‌ക്കൊപ്പം ക്രീസില്‍. 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് പുറത്തായ മറ്റൊരു താരം.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജിന്റെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശ് ഇന്നിങ്‌സ് വെറും 150 റണ്‍സില്‍ അവസാനിപ്പിച്ചത്. 254 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാര (90), ഋഷഭ് പന്ത് (46), ശ്രേയസ് അയ്യര്‍ (86), ആര്‍. അശ്വിന്‍ (58), കുല്‍ദീപ് യാദവ് (40) എന്നിവരുടെ ഇന്നിങ്‌സ് മികവിലാണ് ഇന്ത്യ 404 റണ്‍സെടുത്തത്.

ഈ ലേഖനം കൂടി വായിക്കൂ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com