'ഞാന്‍ റാഷ്‌ഫോര്‍ഡ്, 23 വയസുള്ള കറുത്ത വര്‍ഗക്കാരന്‍'; വംശീയ അധിക്ഷേപങ്ങളില്‍ ഉറച്ച വാക്കുകളുമായി ഇംഗ്ലണ്ട് താരം

'പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ്, എന്താണോ ഞാന്‍ അതില്‍ ഒരിക്കലും ക്ഷമ യാചിക്കില്ല'
റാഷ്‌ഫോര്‍ഡ്‌/ഫോട്ടോ: ട്വിറ്റർ
റാഷ്‌ഫോര്‍ഡ്‌/ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് ഇംഗ്ലണ്ട് മുന്നേറ്റ നിര താരം റാഷ്‌ഫോര്‍ഡ്‌. യൂറോ 2020ല്‍ ഇംഗ്ലണ്ടിന് വേണ്ടി ഇറങ്ങിയതിനേക്കാള്‍ അഭിമാനം തോന്നിയ മറ്റൊരു നിമിഷം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും റാഷ്‌ഫോര്‍ഡ്‌ പറഞ്ഞു. 

എവിടെ നിന്ന് തുടങ്ങണം എന്ന് എനിക്കറിയില്ല. ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിമിഷത്തെ എങ്ങനെ വാക്കുകളിലാക്കണം എന്നും അറിയില്ല. പ്രയാസമേറിയ സീസണായിരുന്നു എനിക്ക്. കണ്ട എല്ലാവര്‍ക്കും അതറിയാം. ഫൈനലില്‍ ആ പെനാല്‍റ്റി കിക്ക് എടുക്കാന്‍ ഞാന്‍ വന്നത് ആത്മവിശ്വാസം ഇല്ലാതെയാണ്, റാഷ്‌ഫോര്‍ഡ്‌ പറഞ്ഞു. 

പെനാല്‍റ്റികളില്‍ എല്ലായ്‌പ്പോഴും എനിക്ക് ആത്മവിശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ ആ സമയം അവിടെ എന്തോ ശരിയായി എനിക്ക് തോന്നിയില്ല. ടീമിനേയും എല്ലാവരേയും ഞാന്‍ നിരാശപ്പെടുത്തി. ടീമിനായി സംഭാവന നല്‍കാന്‍ ആ പെനാല്‍റ്റി മതിയായിരുന്നു. എന്റെ ഉറക്കത്തില്‍ പോലും എനിക്ക് പെനാല്‍റ്റികള്‍ നേടാനാവും. പിന്നെ എന്തുകൊണ്ട് അവിടെ സാധ്യമായില്ല?

എന്റെ തലയ്ക്കുള്ളില്‍ ഇത് തന്നെയാണ്. വാക്കുകള്‍ കൊണ്ട് അത് പറഞ്ഞറിയിക്കാനാവില്ല. ഫൈനല്‍, 55 വര്‍ഷം, ഒരു പെനാല്‍റ്റി. മാപ്പ് എന്ന് മാത്രമേ എനിക്ക് പറയാനാവു. എന്റെ പെനാല്‍റ്റി അവിടെ മോശമായി. അത് ഗോള്‍വലയ്ക്കുള്ളില്‍ എത്തണമായിരുന്നു. എന്നാല്‍ ഞാന്‍ എന്താണോ, എവിടെ നിന്ന് വരുന്നോ എന്നതില്‍ ഒരിക്കലും ഞാന്‍ ക്ഷമ ചോദിക്കില്ല. 

എന്നെ ചേര്‍ത്ത് പിടിച്ച കരങ്ങള്‍ ഇനിയും എനിക്കൊപ്പമുണ്ടാവും. ഞാന്‍ റാഷ്‌ഫോര്‍ഡ്, സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നുള്ള 23കാരനായ കറുത്ത വര്‍ഗക്കാരന്‍. കരുത്തോടെ ഞാന്‍ തിരിച്ചെത്തും, കരുത്തോടെ നമ്മള്‍ തിരിച്ചെത്തും, റഷ്‌ഫോര്‍ഡ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. 

യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി പാഴാക്കിയതിന് റഷ്‌ഫോര്‍ഡ്, ബുകായോ സാക്ക എന്നിവര്‍ക്കെതിരെ വലിയ അധിക്ഷേപമാണ് ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ ഹാരി കെയ്ന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചും അധിക്ഷേപങ്ങളെ തള്ളിയും എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com