ഇന്‍ഡോര്‍: മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. 49 റണ്‍സിനായിരുന്നു പരാജയം. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു (2-1).
പരമ്പര നേടിയതിനാല്‍ ഇന്ത്യ വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത്. ശ്രേയസ് അയ്യര്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (0) നഷ്ടമായി. കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ശ്രേയസ് അയ്യരും (1) മടങ്ങി. ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ 45ലെത്തിച്ചു. അഞ്ചാം ഓവറില്‍ പന്തിനെ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. 14 പന്തില്‍ നിന്ന് 27 റണ്‍സാണ് താരം നേടിയത്.
മറുഭാഗത്ത് ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചു. നാല് സിക്സും നാല് ഫോറും സഹിതം 21 പന്തില്‍ നിന്ന് 46 റണ്‍സ് താരം നേടി. സൂര്യകുമാര്‍ യാദവ് എട്ട് റൺസ് മാത്രം നേടി മടങ്ങി. ദീപക് ചാഹര്‍ 17 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സ് ചേർത്തു. പട്ടേല്‍ (17), അക്ഷര്‍ പട്ടേല്‍ (9), ആര്‍. അശ്വിന്‍ (2), മുഹമ്മദ് സിറാജ് (5) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 17 പന്തില്‍ നിന്ന് 20 റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു.
നേരത്തെ സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. 48 പന്തില്‍ നിന്ന് എട്ടു സിക്‌സും ഏഴ് ഫോറുമടക്കം റൂസോ 100 റണ്‍സോടെ പുറത്താകാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates