

ജൊഹന്നാസ്ബർഗ്: ഇസ്രയേൽ അനുകൂല നിലപാടിന്റെ പേരിൽ ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു ഡേവിഡ് ടീഗറിനെ നീക്കി. താരം ടീമിൽ തുടരും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇസ്രയേലിനെ പിന്തുണച്ച് താരം കഴിഞ്ഞ വർഷം അവസാനം ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതു വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അടുത്ത ആഴ്ച അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾ നടക്കാനിരിക്കെയാണ് നടപടി. ദക്ഷിണാഫ്രിക്ക തന്നെ വേദിയാകുന്ന ലോകകപ്പ് അധ്യായമാണ് ഇത്തവണ. ഈ പശ്ചാത്തലവും നടപടിക്ക് പിന്നിലുണ്ട്. ശ്രീലങ്കയ്ക്കായിരുന്നു ലോകകപ്പ് വേദി അനുവദിച്ചിരുന്നത്. എന്നാൽ അവരുടെ ക്രിക്കറ്റ് ബോർഡിനെതിരെ ഐസിസി നടപടികൾ എടുത്തതിനാൽ വേദി നഷ്ടമായി. പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അവസരം തുറന്നത്. ഈ മാസം 19 മുതലാണ് പോരാട്ടം.
വിവിധ രാജ്യങ്ങളിൽ നിന്നു കാണികൾ എത്തുന്നതിനാലാണ് സുരക്ഷ മുൻനിർത്തിയുള്ള നടപടികൾ. പലസ്തീനെതിരെ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന നടപടികളെ അനുകൂലിച്ച് ടീഗർ കഴിഞ്ഞ നവംബറിലാണ് സംസാരിച്ചത്.
നായക സ്ഥാനത്തു നിന്നു മാറ്റണമെന്നു ടീഗർ തന്നെ ആവശ്യപ്പെട്ടതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎ) പറയുന്നു. ടീം അംഗങ്ങളും ടീഗറെ മാറ്റണമെന്നു ആവശ്യപ്പെട്ടതായി സിഎ വ്യക്തമാക്കി.
ഗാസ യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ ലോകകപ്പ് വേദികളിൽ പ്രതീക്ഷിക്കാം. അത്തരം പ്രതിഷേധക്കാർ ഒരുപക്ഷേ ടീഗറിനെ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പുകൾ സിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ കൂടിയാണ് താരത്തെ നായക സ്ഥാനത്തു നിന്നു മാറ്റുന്നത്. ടീഗർ ടീമിൽ തുടരുമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates