സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് കരുത്തില്‍ നിഷ്പ്രഭം; കൊല്‍ക്കത്തയെ 110 റണ്‍സിന് തകര്‍ത്തു, ക്ലാസന്‍ 'ക്ലാസിക്'

ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലും ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം ടോട്ടലും പടുത്തുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് കരുത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
HEINRICH KLAASEN
ഹെയ്ന്റിച് ക്ലാസൻIMAGE CREDIT: Indian Premier League
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലും ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം ടോട്ടലും പടുത്തുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് കരുത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് 168 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 18.4 ഓവറില്‍ കൊല്‍ക്കത്ത താരങ്ങള്‍ കൂടാരം കയറി.

ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാനായില്ല. 23 പന്തില്‍ 37 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഹര്‍ഷിത് റാണ 34 റണ്‍സും സുനില്‍ നരേയ്ന്‍ 31 റണ്‍സുമെടുത്തു. ഹൈദരാബാദിനു വേണ്ടി ജയ്‌ദേവ് ഉനദ്ഘട്ട്, ഹര്‍ഷ് ദുബെ, ഇഷാന്‍ മലിംഗ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.

ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് നിലവില്‍ സണ്‍റൈസേഴ്‌സിന്റെ പേരില്‍ തന്നെയാണ്. മികച്ച രണ്ടാമത്തെ സ്‌കോറും മൂന്നാമത്തെ സ്‌കോറും നാലാമത്തെ സ്‌കോറും അവര്‍ തന്നെ നേടി. കഴിഞ്ഞ സീസണില്‍ അടിച്ചെടുത്ത 287 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അവര്‍ 286 റണ്‍സ് അടിച്ചിരുന്നു. ഇന്ന് നേടിയ 278 മൂന്നാമത്തെ മികച്ച സ്‌കോറായി. കഴിഞ്ഞ സീസണില്‍ അവര്‍ 277 റണ്‍സും അടിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ന്റിച് ക്ലാസനും ടീമിനൊപ്പം നേട്ടം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറി നേട്ടത്തിന്റെ റെക്കോര്‍ഡിനൊപ്പം താരം എത്തി. താരം 37 പന്തില്‍ സെഞ്ച്വറിയടിച്ചാണ് നേട്ടത്തിന്റെ പട്ടിക കയറിയത്. 37 പന്തില്‍ സെഞ്ച്വറി നേടിയ യൂസുഫ് പഠാന്റെ റെക്കോര്‍ഡിനൊപ്പമാണ് ക്ലാസന്‍ എത്തിയത്. 30 പന്തില്‍ സെഞ്ച്വറിയടിച്ച് ക്രിസ് ഗെയ്ലാണ് ഒന്നാമത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി 35 പന്തില്‍ ശതകം നേടി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ക്ലാസന്‍ 39 പന്തില്‍ 9 സിക്സും 7 ഫോറും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ട്രാവിസ് ഹെഡ് 40 പന്തില്‍ 6 വീതം സിക്സും ഫോറും സഹിതം 76 റണ്‍സ് അടിച്ചു. അഭിഷേക് ശര്‍മ 16 പന്തില്‍ 2 സിക്സും 4 ഫോറും സഹിതം 32 റണ്‍സ് കണ്ടെത്തി. ഇഷാന്‍ കിഷന്‍ 4 ഫോറും ഒരു സിക്സും സഹിതം 20 പന്തില്‍ 29 റണ്‍സടിച്ചു. അനികേത് വര്‍മ 6 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റെടുത്തു. വൈഭവ് അറോര ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com