

ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ ആധികാരിക വിജയം രാജ്യത്തിന്റെ സൈനികർക്കു സമർപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യ- പാക് പോരാട്ടം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ചുറ്റിലും ഉയർന്ന ഘട്ടത്തിലാണ് ഇന്ത്യ കളിക്കാനെത്തിയതും തകർപ്പൻ ജയം സ്വന്തമാക്കിയതും. ടോസ് സമയത്ത് പാക് നായകൻ സൽമാൻ ആഘയ്ക്ക് കൈ കൊടുക്കാൻ സൂര്യകുമാർ തയ്യാറായിരുന്നില്ല. മത്സര ശേഷവും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളെ മൈൻഡ് ചെയ്യാതെ മടങ്ങുകയും ചെയ്തിരുന്നു.
'ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പാകിസ്ഥാനെതിരായ ഈ വിജയം ഞങ്ങൾ ധീരരായ ഇന്ത്യൻ സൈനികർക്ക് സമർപ്പിക്കുന്നു. അവർ ഞങ്ങളെ തുടർന്നും പ്രചോദിപ്പിക്കട്ടെ. അവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ ഞങ്ങൾക്ക് ഇനിയും അവസരങ്ങൾ ലഭിക്കട്ടെ. പാകിസ്ഥാനെതിരായ ഈ കളി ഞങ്ങൾക്കു മറ്റൊരു മത്സരം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല'- ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കി.
സിക്സടിച്ച് ജയിപ്പിച്ചതിനു പിന്നാലെ ക്രീസിലുണ്ടായിരുന്ന സൂര്യകുമാറും ശിവം ദുബെയും പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യാൻ പോലും നിൽക്കാതെ ഗ്രൗണ്ടിൽ നിന്നു മടങ്ങി. മാത്രമല്ല ഡഗൗട്ടിലുണ്ടായിരുന്ന ഒരു ഇന്ത്യൻ താരവും ഹസ്തദാനത്തിനായി ഗ്രൗണ്ടിലേക്ക് വന്നതുമില്ല. പാക് താരങ്ങൾ കുറച്ചു നേരം മൈതാനത്തു കാത്തു നിന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. തോൽവിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ മാധ്യമങ്ങളോടു സംസാരിക്കാൻ കൂട്ടാക്കിയില്ല.
'ചാംപ്യൻസ് ട്രോഫി മുതൽ ഇന്ത്യൻ ജയത്തിൽ സ്പിന്നർമാരുടെ പങ്ക് നിർണായകമാണ്. ഞാൻ സ്പിന്നർമാരുടെ ആരാധകനാണ്. അതുകൊണ്ടു അവരെ ടീമിലെടുക്കാനും ഇഷ്ടമാണ്. എന്റെ ജന്മ ദിനത്തിൽ ഇന്ത്യൻ ആരാധകർക്കു നൽകുന്ന സമ്മാനമാണ് ഈ വിജയം'- സൂര്യകുമാർ കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റർ പോരിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചത്. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാർഥത്തിൽ ഇന്ത്യ നിഷ്പ്രഭമാക്കി. പാകിസ്ഥാൻ ഉയർത്തിയ ദുർബല ലക്ഷ്യം ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യൻ ജയം 7 വിക്കറ്റിന്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ മറുപടി 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വന്നു. ഇന്ത്യ 131 റൺസാണ് അടിച്ചത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറി. തുടരെ രണ്ട് ജയങ്ങളുമായാണ് ഇന്ത്യ അടുത്ത ഘട്ടമുറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates