വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്!

9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്
South Africa's captain Aiden Markram bats during the T20 World Cup cricket match
Aiden Markram t20 world cupap
Updated on
2 min read

അഹമ്മദാബാദ്: ഇന്ത്യക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനേയും തകര്‍ത്ത് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ വക്കില്‍. 9 വിക്കറ്റിന്റെ മിന്നും ജയത്തോടെയാണ് അവരുടെ മുന്നേറ്റം. സിംബാബ്‌വെയെ തച്ചു തകര്‍ത്ത് മുന്നേറി എത്തിയ വിന്‍ഡീസിനെ ബാറ്റിങിലും ബൗളിങിലും പ്രോട്ടീസ് നിഷ്പ്രഭരാക്കി. ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം ഇന്ത്യയ്ക്കും ആശ്വാസമാണ്. ഇന്ന് സിംബാബ്‌വെയേയും മാര്‍ച്ച് ഒന്നിന് വിന്‍ഡീസിനേയും വീഴ്ത്തിയാല്‍ ഇന്ത്യക്കും അവസാന നാലില്‍ എത്താം.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 177 റണ്‍സ് സ്വന്തമാക്കിയാണ് ജയം ഉറപ്പിച്ചത്.

വിജയത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെ പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ അവര്‍ തകര്‍ത്തടിച്ച് മുന്നേറി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തു.

മാര്‍ക്രം 46 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം 82 റണ്‍സ് വാരി പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കും പിന്നീടെത്തിയ റിയാന്‍ റിക്കല്‍ടനും ക്യാപ്റ്റനെ പിന്തുണച്ചതോടെ കാര്യങ്ങള്‍ അവരുടെ വഴിക്കു തന്നെ വന്നു. ഡി കോക്ക് 24 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 47 റണ്‍സെടുത്തു മടങ്ങി. റിക്കല്‍ടന്‍ 28 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 45 റണ്‍സും കണ്ടെത്തി ക്യാപ്റ്റനൊപ്പം ക്രീസില്‍ നിന്നു.

South Africa's captain Aiden Markram bats during the T20 World Cup cricket match
'ഞാനാണെങ്കില്‍ അഭിഷേകിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കും'

ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ അതിവേഗമാണ് വിന്‍ഡീസ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് കഥ മാറി.

കഴിഞ്ഞ കളിയില്‍ സിംബാബ്‌വെയെ വിറപ്പിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറടക്കമുള്ളവരെ ദക്ഷിണാഫ്രിക്ക അതിവേഗം കൂടാരം കയറ്റിയതോടെ വിന്‍ഡീസ് ബാറ്റിങ് നിര ആടിയുലഞ്ഞു. വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന നിലയില്‍ നിന്നു അവര്‍ക്ക് 83 റണ്‍സിലെത്തുമ്പോഴേക്കും 7 നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. അവര്‍ 100ല്‍ എത്തുമോ എന്നു പോലും സംശയം വന്നു.

എന്നാല്‍ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച റൊമാരിയോ ഷെപ്പേര്‍ഡ്- ജാസന്‍ ഹോള്‍ഡര്‍ സഖ്യം പോരാട്ടം പ്രോട്ടീസ് നിരയിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 89 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.

South Africa's captain Aiden Markram bats during the T20 World Cup cricket match
കൈവിട്ട കളി ഷെപ്പേര്‍ഡും ഹോള്‍ഡറും തിരികെ പിടിച്ചു; പ്രോട്ടീസിന് ലക്ഷ്യം 177 റണ്‍സ്

തന്റെ കന്നി ടി20 അര്‍ധ സെഞ്ച്വറിയുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. താരം 37 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 52 റണ്‍സെടുത്തു.

ഹോള്‍ഡര്‍ 31 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 49 റണ്‍സും കണ്ടെത്തി. 11 പന്തില്‍ 5 ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്, 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി ബൗളിങില്‍ മികവ് തുടരുന്നു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

Summary

t20 world cup, South Africa vs West Indies: South Africa have beaten West Indies by nine wickets to strengthen their chances of qualifying for the semis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com