

സിഡ്നി: ഐപിഎല്ലിനായി ഇന്ത്യയിലുണ്ടായിരുന്ന സമയം കൺമുൻപിൽ കണ്ട ഭീകരാവസ്ഥയെ കുറിച്ച് പറയുകയാണ് ഓസീസ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. മരിച്ച ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാനായി നിരത്തുകളിൽ വരിവരിയായി നിൽക്കുകയായിരുന്നു അവർ. ഗ്രൗണ്ടിലിക്കും തിരിച്ചുമുള്ള യാത്രയിൽ പലവട്ടം ആ കാഴ്ച ഞങ്ങൾ കണ്ടു, വാർണർ പറഞ്ഞു.
തുറന്ന സ്ഥലങ്ങളിലും മറ്റുമായി സംസ്കാര ചടങ്ങുകൾ നടത്തുകയാണ്. ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച, അസ്വസ്ഥപ്പെടുത്തുന്നതും. ഐപിഎൽ ഉപേക്ഷിക്കുക എന്നത് ശരിയായ തീരുമാനമായിരുന്നു. ബയോ ബബിളും ഒരു സിറ്റിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള പറക്കലും പ്രയാസമായിരുന്നു. എന്നാൽ സുരക്ഷ ഒരുക്കുന്നതിൽ തങ്ങളാൽ കഴിയുന്ന എല്ലാം അവർ ചെയ്തു.
നമുക്കറിയാം ഇന്ത്യക്കാർക്ക് ക്രിക്കറ്റിനോടുള്ള സ്നേഹം. അവരുടെ മുഖത്ത് ചിരി കൊണ്ടുവരാൻ ക്രിക്കറ്റിന് സാധിക്കും. എന്നാൽ സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. എത്ര പെട്ടെന്ന് അവിടം വിടാൻ സാധിക്കുമോ അത്രയും പെട്ടെന്ന് മടങ്ങുകയാണ് വേണ്ടിയിരുന്നത്. ഞങ്ങൾ മാലിദ്വീപിലായിരുന്നപ്പോൾ അവിടേയും ഞങ്ങളുടേത് പോലെ കുറേ പേരുണ്ടായി. ഇന്ത്യയിൽ നിന്ന് പ്രവേശന വിലക്കുള്ളതിനാൽ മാലിദ്വീപിലേക്ക് എത്തി തങ്ങളുടെ രാജ്യത്തിന് മടങ്ങാൻ സാധ്യത തേടിയവരായിരുന്നു അവർ, വാർണർ പറഞ്ഞു.
ഏതാനും കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെയ് ആദ്യവാരമാണ് ഐപിഎൽ റദ്ദാക്കിയത്. 14ാം ഐപിഎൽ സീസണിൽ 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇത് യുഎഇയിൽ നടത്തുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായിട്ടാവും ടൂർണമെന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates