

ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾ നേരിൽ കാണാനായി എത്തുന്ന ആരാധകർക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനൊരുങ്ങി കാനഡ. ടൊറന്റോ പബ്ലിക്ക് ഹെൽത്താണ് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത്. ഫിഫ ലോകകപ്പ് തീമിൽ തയ്യാറാക്കിയ പാക്കറ്റുകളിൽ ആരാധകർക്ക് കോണ്ടം ലഭിക്കും. 'സുരക്ഷിതമായി സ്കോർ ചെയ്യാൻ തയ്യാറാകു' എന്ന ടാഗ് ലൈനോടെയാണ് കോണ്ടം വിതരണം.
ലോക ഫുട്ബോൾ മാമാങ്കത്തിനു ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ഇത്തവണ പോരാട്ടം അരങ്ങേറുന്നത്. ചരിത്രത്തിലാദ്യമായി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
പതിനായിരക്കണക്കിനു ആരാധകർ ലോകകപ്പ് കാണാനായി കാനഡയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ലോകകപ്പ് തീമിലുള്ള കോണ്ടങ്ങൾ വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ടൊറന്റോയിലെ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുകൾ വഴിയാകും ഇവ വിതരണം ചെയ്യുക.
മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുന്ന പോരാട്ടം നേരിൽ കാണാനായി 6.5 ദശലക്ഷം ആരാധകർ എത്തുമെന്നാണ് ഫിഫ കണക്കാക്കുന്നത്. 48 രാജ്യങ്ങൾ, 104 മത്സരങ്ങൾ എന്നിവയാണ് ഇത്തവണത്തെ ലോകകപ്പിനെ ശ്രദ്ധേയമാക്കുന്നത്. ആരാധകർക്കായി മെഗാ വിരുന്നാണ് ഒരുങ്ങുന്നത്. ടൊറന്റോ, വാൻകൂവർ നഗരങ്ങളാണ് കാനഡയിലെ ലോകകപ്പ് വേദികൾ. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോക കാൽപ്പന്ത് മാമാങ്കം. കാനഡയിൽ 13 മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
2010ലെ ലോകകപ്പിനു മുന്നോടിയായി ബ്രിട്ടൻ 42 ദശലക്ഷം കോണ്ടം പാക്കറ്റുകൾ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചിരുന്നു. 2014ലെ ബ്രീസിൽ ലോകകപ്പിൽ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളിൽ ഒന്നായ കാരക്സ് ലോകകപ്പ് തീമിലുള്ള കോണ്ടങ്ങൾ പുറത്തിറക്കിയിരുന്നു. ഒളിംപിക്സ് വില്ലേജുകൾ അടക്കമുള്ള നിരവധി താരങ്ങൾ ദിവസങ്ങളോളം താമസിച്ച് മത്സരിക്കുന്ന പോരാട്ട വേദികളിലും ഇത്തരത്തിൽ കോണ്ടം വിതരണം പതിവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates