കോവിഡ് മഹാമാരിയെ ഭയന്ന് ലോകത്തിലെ പല പ്രമുഖ ടൂർണമെന്റുകളും മാറ്റിവച്ചപ്പോഴും ഐപിഎല്ലുമായി മുന്നോട്ടു പോകുകയായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രതിസന്ധികൾ മറികടന്ന് ഐപിഎൽ സാധ്യമാക്കിയതിന് പിന്നാലെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം എത്രയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. ഔദ്യോഗിക ചുമതലകൾക്കു മുടക്കമുണ്ടാകാതിരിക്കാൻ കഴിഞ്ഞ നാലര മാസത്തിനിടെ 22 തവണ കോവിഡ് പരിശോധനക്ക് വിധേയനായതായി ഗാംഗുലി വെളിപ്പെടുത്തി.
പരിശോധനയിൽ ഒരിക്കൽപോലും പൊസിറ്റീവ് ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "എനിക്ക് ചുറ്റിലും കോവിഡ് ബാധിതരുണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും പരിശോധനക്ക് വിധേയനാകേണ്ടിവന്നു. പ്രായമായ മാതാപിതാക്കളോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. ആദ്യം ഞാൻ ദുബായിലേക്ക് യാത്രചെയ്തിരുന്നു. എന്റെ കാര്യത്തിൽ മാത്രമല്ല ചുറ്റുമുള്ളവരെ കുറിച്ചും എനിക്ക് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് ഉറപ്പുവരുത്താൻ ഒട്ടേറെ ടെസ്റ്റുകൾ നടത്തേണ്ടത് അനിവാര്യമായിരുന്നു", വെര്‍ച്ച്വല്‍ മീഡിയ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച തുടങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടൂർണമെന്റിനും താരങ്ങൾ സജ്ജമാണെന്ന് ഗാംഗുലി പറഞ്ഞു. ഓസ്‌ട്രേലിയയിൽ കോവിഡ് ബാധ രൂക്ഷമല്ലെന്നും കാര്യക്ഷമമായ സുരക്ഷാ ക്രമീകരണങ്ങളാണ് അവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates