

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ മയ്യോര്‍ക്ക നിരാശയുടെ പടുകുഴിയിലേക്കാണ് വീണത്. ബാഴ്സലോണയ്ക്കെതിരായ മത്സരത്തില്‍ ആദ്യ 40 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ടത് അവരുടെ മുന്നേറ്റത്തിനു കനത്ത ക്ഷീണമായി. നിലവിലെ ചാംപ്യന്‍മാർക്കെതിരെ 0-3നു മാത്രമേ തോല്‍വി വഴങ്ങേണ്ടി വന്നുള്ളു എന്നതു മാത്രമാണ് മത്സരത്തിൽ അവർക്ക് ആശ്വാസമായത്.
33ാം മിനിറ്റിലാണ് മയ്യോര്‍ക്കയുടെ ആദ്യ താരം ചുവപ്പ് കാര്‍ഡ് വാങ്ങിയത്. ബോക്‌സിലേക്ക് കുതിച്ച ലമീന്‍ യമാലിനെ വീഴ്ത്തിയതിനു മാനു മൊറലന്‍സാണ് ആദ്യം പുറത്തായത്.
പിന്നാലെ 39ാം മിനിറ്റിലാണ് വെദത് മുരിഖി ചുവപ്പ് കാര്‍ഡ് കണ്ടത്. കളിയുടെ 36ാം മിനിറ്റിലുണ്ടായ ഈ ഫൗള്‍ വലിയ അപകടം ക്ഷണിച്ചു വരുത്തുന്നതായി മാറി. പന്തുമായി കുതിക്കുന്നതിനിടെ മുരിഖി ബൂട്ട് കൊണ്ടു ബാഴ്‌സലോണ ഗോള്‍ കീപ്പര്‍ യോവാന്‍ ഗാര്‍ഷ്യയുടെ മുഖത്തു ചവിട്ടി. തലനാരിഴയ്ക്കാണ് ഗുരുതര പരിക്കേല്‍ക്കാതെ ഗാര്‍ഷ്യ രക്ഷപ്പെട്ടത്. ഗാർഷ്യയുടെ ബാഴ്സലോണയ്ക്കായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
വിഎആർ റിവ്യൂവിനൊടുവിലാണ് റഫറിയുടെ തീരുമാനം. റഫറി വിഡിയോ വിശദമായി പരിശോധിച്ചാണ് 3 മിനിറ്റുകള്‍ക്കു ശേഷം ചുവപ്പ് കാര്‍ഡ് കാണിച്ചത്. ഇതോടെ കടുത്ത പ്രതിരോധം തീര്‍ത്താണ് മയ്യോര്‍ക്ക മത്സരം പൂര്‍ത്തിയാക്കിയത്. പന്തടക്കത്തിലും പാസിങിലും ബാഴ്‌സയുടെ സര്‍വാധിപത്യമാണ് പിന്നീട് കണ്ടത്. മൂന്നില്‍ കൂടുതല്‍ ഗോളടിക്കാന്‍ സാധിക്കാത്തത് അവരെ നിരാശപ്പെടുത്തിയിട്ടുണ്ടാകും.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ എവേ പോരാട്ടത്തില്‍ മയ്യോര്‍ക്കയെ വീഴ്ത്തിയത്. റഫീഞ്ഞ, ഫെറാന്‍ ടോറസ്, ലമീന്‍ യമാല്‍ എന്നിവരുടെ ഗോളുകളാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ബാഴ്‌സലോണ ലീഡെടുത്തു. റഫീഞ്ഞയാണ് വല ചലിപ്പിച്ചത്. 23ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്താണ് യമാലിന്റെ ഗോള്‍. ബോക്‌സിനു തൊട്ടു വക്കില്‍ നിന്നു താരം തൊടുത്ത ഷോട്ട് മയ്യോര്‍ക്ക ഗോള്‍ കീപ്പറെ അമ്പരപ്പിച്ച് വലയിലായി. ജയത്തോടെ ബാഴ്‌സ തലപ്പത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates