

അഹമ്മദാബാദ്:18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ആര്‍സിബി ചരിത്രത്തിലാദ്യമായി ട്രോഫി ഉയര്‍ത്തിയത്. ഏറ്റവും ജനപ്രിയമായ ഫ്രാഞ്ചൈസികളില്‍ ഒന്നായിരുന്നിട്ടും വര്‍ഷങ്ങളായി കിരീടം കിട്ടാക്കനിയായി തുടര്‍ന്നതിന്റെ വേദന ഉള്ളില്‍ ഒതുക്കി മികച്ച പ്രകടനം പുറത്തെടുത്താണ് ആര്‍സിബിയുടെ ഇത്തവണത്തെ വിജയത്തിന് ആധാരം. കഴിഞ്ഞവര്‍ഷങ്ങളിലെ പരാജയങ്ങളില്‍ പരിഹാസവും ട്രോളുകളും നേരിടേണ്ടി വന്നതിന്റെ ഭാരം ഇറക്കിവെച്ചാണ് താരങ്ങള്‍ ഇന്നലെ വിജയം ആസ്വദിച്ചത്. കിരീടം സ്വന്തമാക്കിയതില്‍ ആര്‍സിബിയുടെയും വിരാട് കോഹ് ലിയുടെയും വൈകാരിക പ്രകടനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ. അതിനിടെ ടീമിന്റെ മുന്‍ ഉടമ വിജയ് മല്യയും (Vijay Mallya) ആര്‍സിബിയുടെ വിജയത്തില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ചു.
'അവസാനം 18 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍സിബി ഐപിഎല്‍ ചാമ്പ്യന്മാരായി. 2025 ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്ള സന്തുലിതമായ ടീം. നിരവധി അഭിനന്ദനങ്ങള്‍,'- വിജയത്തില്‍ ആര്‍സിബിയെ അഭിനന്ദിച്ചുകൊണ്ട് വിജയ് മല്യ എക്സില്‍ കുറിച്ചു.
'ആര്‍സിബി സ്ഥാപിച്ചപ്പോള്‍ ഐപിഎല്‍ ട്രോഫി ബംഗളൂരുവില്‍ വരണമെന്ന് ഞാന്‍ സ്വപ്നം കണ്ടു. ചെറുപ്പത്തില്‍ ഇതിഹാസ താരം കിങ് കോഹ്ലിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹം 18 വര്‍ഷമായി ആര്‍സിബിയില്‍ തുടര്‍ന്നു എന്നത് ശ്രദ്ധേയമാണ്. ആര്‍സിബി ചരിത്രത്തിലെ മായാത്ത ഭാഗമായി തുടരുന്ന ക്രിസ് ഗെയ്ലിനെയും എബി ഡിവില്ലിയേഴ്സിനെയും തിരഞ്ഞെടുക്കാനുള്ള ബഹുമതിയും എനിക്കുണ്ടായി. ഒടുവില്‍, ഐപിഎല്‍ ട്രോഫി ബംഗളൂരുവില്‍ എത്തി. എന്റെ സ്വപ്നം സാക്ഷാത്കരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളും നന്ദിയും. ആര്‍സിബി ആരാധകര്‍ ഏറ്റവും മികച്ചവരാണ്, അവര്‍ ഐപിഎല്‍ ട്രോഫിക്ക് അര്‍ഹരാണ്.'- എക്‌സില്‍ മറ്റൊരു കുറിപ്പും വിജയ് മല്യ പങ്കുവെച്ചു.
2008ലാണ് വിജയ് മല്യ ബംഗളൂരു ഫ്രാഞ്ചൈസിയുടെ ഉടമയാവുന്നത്. എന്നാല്‍, വായ്പ തട്ടിപ്പില്‍ വിജയ് മല്യ രാജ്യം വിട്ടതോടെ 2016ല്‍ ബിസിസിഐ ടീമിന്റെ ഉടമയെന്ന സ്ഥാനത്ത് നിന്ന് മല്യയെ നീക്കുകയായിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്സ് ആണ് നിലവിൽ ഫ്രാഞ്ചൈസിയുടെ ഉടമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
