

അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടരെ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിച്ചത് സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയാണ്. പുറത്താകാതെ നിന്ന കോഹ്‍ലി, ഔട്ടായത് സമ്മതിക്കാതെ ഗ്രൗണ്ടിൽ തുടർന്നത് കളിക്കിടെ നാടകീയത സൃഷ്ടിച്ചു. മത്സരത്തിന്റെ 16ാം ഓവറിലാണ് സംഭവം. ഗുജറാത്ത് താരങ്ങൾ കോഹ്‍ലിയുടെ വിക്കറ്റ് ആഘോഷിക്കുമ്പോഴും സൂപ്പർ താരം ഗ്രൗണ്ടിൽ തുടർന്നു.
അംപയർമാരെ പോലും തിരുത്തിയാണ് കോഹ്‍ലി ഗ്രൗണ്ടിൽ തുടർന്നതും ടീമിന്റെ കപ്പുറപ്പാക്കിയതും. 156 റൺസ് ലക്ഷ്യത്തിലേക്ക് ആർസിബി ബാറ്റ് ചെയ്യുമ്പോൾ 16ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. അർഷദ് ഖാന്റെ പന്തിൽ വിരാട് കോഹ്‍ലി മിഡ് ഓഫിലേക്ക് അടിച്ച പന്ത് തകർപ്പൻ ഫീൽഡിങിലൂടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കൈപ്പിടിയിലൊതുക്കിയിരുന്നു. ഗുജറാത്ത് താരങ്ങൾ ഈ വിക്കറ്റ് നേട്ടം ആവേശത്തോടെ ആഘോഷിക്കാനും തുടങ്ങി.
എന്നാൽ കോഹ്‍ലി ഔട്ട് സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഗ്രൗണ്ട് വിടാൻ കൂട്ടാകാതെ നിന്ന കോഹ്‍ലി ക്യാച്ചെടുക്കുമ്പോൾ ശുഭ്മാൻ ഗില്ലിന്റെ കൈയിൽ നിന്നു പന്ത് ഗ്രൗണ്ടിൽ തട്ടിയെന്നാണ് വാദിച്ചത്. അംപയർ നിതിൻ മേനോനും ഗില്ലും ഔട്ടാണെന്നു കോഹ്‍ലിയോടു പറയുന്നുണ്ടായിരുന്നു. എന്നാൽ മുൻ ആർസിബി നായകൻ ഇതംഗീകരിക്കാൻ തയ്യറായില്ല.
ഒടുവിൽ തേഡ് അംപയറുടെ പരിശോധനയിൽ കോഹ്‍ലിയുടെ വാദം തന്നെ ശരിയാണെന്നു തെളിഞ്ഞു. ബിഗ് സ്ക്രീനിൽ നോട്ട് ഔട്ട് എന്നു തെളിഞ്ഞപ്പോൾ കോഹ്‍ലി വൻ ആഘോഷമാണ് നടത്തിയത്. പിന്നാലെ താരം ബാറ്റിങും തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തു. ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തുടക്കത്തിൽ തന്നെ പുറത്തായതും കോഹ്‍ലി വൻ രീതിയിലാണ് ആഘോഷിച്ചത്.
ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിനു വീഴ്ത്തിയാണ് ആർസിബി തുടരെ രണ്ടാം വട്ടവും കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. ആർസിബി 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്താണ് ജയവും ചാംപ്യൻപട്ടവും സ്വന്തമാക്കിയത്. 42 പന്തിൽ 9 ഫോറും 3 സിക്സും സഹിതം കോഹ്‍ലി പുറത്താകാതെ 75 റൺസെടുത്തു ഇന്നിങ്സിന്റെ നെട്ടെല്ലായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates