'ശ്രീലങ്ക ജയിക്കരുത് എന്ന് ആ​ഗ്രഹിച്ചു, ന്യൂസിലൻഡ് ഇത്തവണ പിന്തുണച്ചു'- നന്ദി പറഞ്ഞ് ദ്രാവിഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ യോ​ഗ്യത സ്വന്തമാക്കിയതിന് ഇപ്പോൾ ന്യൂസിലൻഡിന് നന്ദി പറയുകയാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ​ദ്രാവിഡ്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി
Updated on
1 min read

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ഇന്ത്യക്ക് നിർണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം വേണമെങ്കിൽ തോൽക്കരുതെന്ന അവസ്ഥ. ഒപ്പം ന്യൂസിലൻഡ്- ശ്രീലങ്ക ടെസ്റ്റിൽ ശ്രീലങ്ക ജയിക്കാതിരിക്കണമെന്ന സ്ഥിതിയും. രണ്ട് കാര്യങ്ങളും സംഭവിച്ചതോടെ ഇന്ത്യ സുരക്ഷിതമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിലേക്ക്. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ യോ​ഗ്യത സ്വന്തമാക്കിയതിന് ഇപ്പോൾ ന്യൂസിലൻഡിന് നന്ദി പറയുകയാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ​ദ്രാവിഡ്. എല്ലാ തവണയും ഇന്ത്യക്ക് വിലങ്ങായി നിൽക്കുന്ന ന്യൂസിലൻഡ് പക്ഷേ ഇത്തവണ ഇന്ത്യയെ പിന്തുണച്ചു എന്നാണ് ദ്രാവിഡ് പറയുന്നത്. 

'കളിക്കുന്ന എല്ലാ ടെസ്റ്റിലും ഫലമുണ്ടാക്കുക എന്നതാണ് ടീം ലക്ഷ്യം വയ്ക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള യോഗ്യതയും ഉറപ്പാക്കേണ്ടതുണ്ടായിരുന്നു നാലാം ടെസ്റ്റിൽ. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമേ ന്യൂസിലന്‍ഡ്- ശ്രീലങ്ക പരമ്പരയുടെ പ്രധാന്യം ഇല്ലാതാക്കാന്‍ സാധിക്കുമായിരുന്നുള്ളു.' 

'അഹമ്മദാബാദില്‍ ടോസ് നിര്‍ണായകമായിരുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ഓസീസ് ബാറ്റ് ചെയ്ത രീതി ടീമിനെ പിന്നോട്ടടിപ്പിച്ചു. ഇതോടെ ന്യൂസിലന്‍ഡ്- ശ്രീലങ്ക ടെസ്റ്റിന്റെ വിധി ആശ്രയിക്കേണ്ട അവസ്ഥയായി. ശ്രീലങ്ക മത്സരം ജയിക്കരുതെന്ന് ആഗ്രഹിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാണ്. എല്ലാ ടീമുകളും ഇക്കാലയളവില്‍ ആറ് പരമ്പരകള്‍ വീതം കളിക്കുന്നു. അതുകൊണ്ടുതന്നെ മറ്റൊരു മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.'  

'മിക്ക ഐസിസി ടൂര്‍ണമെന്റുകളിലും ന്യൂസിലന്‍ഡ് ഇന്ത്യയെ പുറത്താക്കാറുണ്ട്. എന്നാല്‍ ഇത്തവണ നേരെ തിരിച്ചാണ് സംഭവിച്ചത്. അവരില്‍ നിന്ന് പിന്തുണ ലഭിച്ചു. അവരോട് കടപ്പെട്ടിരിക്കുന്നു'- ദ്രാവിഡ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com