

ഗാബൊറോൺ: ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി റിലേ സ്വർണം സ്വന്തമാക്കിയതിന്റെ സന്തോഷ സൂചകമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന. പുരുഷൻമാരുടെ 4 x 400 മീറ്റർ റിലേയിൽ കരുത്തരായ അമേരിക്കയെ അട്ടിമറിച്ചാണ് ബോട്സ്വാനയുടെ സുവർണ നേട്ടം. അമേരിക്ക ടീം വെള്ളിയും ദക്ഷിണാഫ്രിക്ക ടീം വെങ്കലവും നേടി.
പിന്നാലെയാണ് രാജ്യം ആഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചത്. ഈ മാസം 29നാണ് പൊതു അവധി. ബോട്സ്വാനയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസമാണ് അവധി. പ്രസിഡന്റ് ഡ്യൂമ ഗിഡിയോൺ ബൊക്കൊയാണ് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് ഐതിഹാസിക സ്വർണം ബോട്സ്വാന ഓടിപ്പിടിച്ചത്. ലീ ഭെകെംബിലോ എപ്പി, ലെറ്റ്സിൽ ടെബോഗോ, ബയാപോ എന്‍ഡോരി, ബസങ് കോളൻ കെബിനാറ്റ്ഷിപി എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. 2 മിനിറ്റ് 57.76 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ടീമിന്റെ നേട്ടം. അവസാന ലാപ്പിൽ അമ്പരപ്പിക്കും വേഗതയിൽ കുതിച്ച കെബിനാറ്റ്ഷിപിയുടെ മികവാണ് അവരെ അത്ഭുത വിജയത്തിലേക്ക് നയിച്ചത്. നേരത്തെ 400 മീറ്ററിലും കെബിനാറ്റ്ഷിപി സ്വർണം നേടിയിരുന്നു.
2024 പാരിസ് ഔളിംപിക്സിൽ രാജ്യത്തിന്റെ ആദ്യ ഒളിപിംക് സ്വർണം ലെറ്റ്സിൽ ടെബോഗോ സ്വർണം നേടിയിരുന്നു. 200 മീറ്ററിലായിരുന്നു താരത്തിന്റെ നേട്ടം. അന്ന് രാജ്യത്തിനു പകുതി ദിവസം പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates