

മാഡ്രിഡ്: രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമംഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്. തിങ്കളാഴ്ച തിരിച്ചെത്തിയ ടീമിന് രാജ കുടുംബം കൊട്ടാരത്തിൽ സ്വീകരണമൊരുക്കി. ടീം മാഡ്രിഡ് നഗരത്തിൽ എത്തിയപ്പോൾ 20 ലക്ഷത്തോളം ആളുകളാണ് സ്വീകരിക്കാനായി ഒഴുകിയെത്തിയത്. ഫിലിപെ രാജാവും കുടുംബാംഗങ്ങളും നേരിട്ടെത്തിയാണ് മാഡ്രിഡിൽ വിമാനമിറങ്ങിയ താരങ്ങളെ സ്വീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും താരങ്ങളെ വരവേൽക്കാൻ എത്തിയിരുന്നു.
‘താരങ്ങൾ ഒന്നായ് തിളങ്ങുന്നു’ എന്നെഴുതിയ ഓപ്പൺ ബസിൽ സ്പാനിഷ് താരങ്ങൾ ട്രോഫിയുമായി നഗരം ചുറ്റി. ആരാധകരുമായി സംസാരിച്ചും നൃത്തം ചെയ്തും സ്പെയിൻ താരങ്ങൾ ലോകകപ്പ് വിജയം ആഘോഷമാക്കി. സ്പെയിനിനെ പ്രതിനിധീകരിക്കാൻ സാധിച്ചത് വൈകാരികവും അഭിമാനകരവുമായ കാര്യമാണെന്ന് സ്പാനിഷ് ടീം കോച്ച് ലൂയീസ് ഡെലഫ്യുവന്റെ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ വസതിയായ മോൺക്ല കൊട്ടാരത്തിനു സമീപത്തു നിന്നാണ് ടീമിന്റെ വിജയാഘോഷങ്ങള്‍ തുടങ്ങിയത്. മഡ്രിഡിലെ സിബെെലസ് സ്ക്വയറിൽ മാത്രം 1,20,000 ആരാധകർ ടീമിനെ കാണാനെത്തിയെന്നാണു കണക്കുകൾ.
ഓരോ താരത്തെയും അവരുടെ ഇഷ്ട ഗാനങ്ങൾ അവതരിപ്പിച്ചാണ് പ്രത്യേകം തയാറാക്കിയ വേദിയിലെത്തിച്ചത്. 25ാം പിറന്നാൾ ആഘോഷിക്കുന്ന അലക്സ് ബേനയാണ് സ്വീകരണ പരിപാടികളിൽ ലോകകപ്പ് ട്രോഫിയുമായെത്തിയത്. ലോകകപ്പ് ഫൈനൽ വേദിയിലേതു പോലെ മഡ്രിഡിലെ ആരാധകർക്കു മുന്നിലും കപ്പ് കയ്യിൽ കിട്ടിയ നിമിഷത്തിലെ ആഘോഷങ്ങൾ സ്പാനിഷ് താരങ്ങൾ ആവർത്തിച്ചു.
ആവേശ ഫൈനലിൽ നിലവിലെ ചാംപ്യൻമാരെന്ന ലേബലുമായി എത്തിയ അർജന്റീനയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അധിക സമയത്തിന്റെ 106ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പെയിനിനായി വിജയ ഗോൾ വലയിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates