

റോം: മുന്‍ ലോകചാംപ്യന്മാരായ ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികില്‍. യൂറോപ്യന്‍ മേഖലയിലെ പ്ലേ ഓഫ് റൗണ്ടില്‍ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറ്റലി ലോകകപ്പ് ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് അരികിലേക്ക് കുതിച്ചത്.
വിജയിച്ചില്ലെങ്കില്‍ പുറത്തെന്ന സ്ഥിതിയിലാണ് അസൂറികള്‍ നിര്‍ണായക മത്സരത്തിന് വടക്കന്‍ അയര്‍ലന്‍ഡിനെ നേരിടാനിറങ്ങിയത്. രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. 56-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സാന്ദ്രോ ടൊണാലിയാണ് കാത്തിരുന്ന ആദ്യ ഗോള്‍ അസൂറികള്‍ക്ക് സമ്മാനിച്ചത്.
80-ാം മിനിറ്റിൽ മോയിസ് കീൻ ഇറ്റലിയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായാണ് വടക്കൻ അയർലൻഡ് കളത്തിലിറങ്ങിയത്. യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്.
2006 ൽ ലോക ചാംപ്യന്മാരായശേഷം പിന്നീട് കഷ്ടകാലമായിരുന്നു. അടുത്ത രണ്ട് ലോകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അസൂറിപ്പട മടങ്ങി. 2018ലും 2022ലും യോഗ്യതയും നേടിയില്ല. അതിനിടെ 2021ൽ യൂറോ നേടിയതാണ് ആകെയുള്ള നേട്ടം. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഐയിൽ ഇറ്റലി ആറ് ജയവും രണ്ട് തോൽവിയുമടക്കം 18 പോയിന്‍റുമായി നോർവേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി.ഇതോടെയാണ് ലോകകപ്പ് യോഗ്യതയ്ക്ക് പ്ലേ ഓഫ് കളിക്കാൻ നിർബന്ധിതരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates