

കൊളംബോ: ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനും ശ്രീലങ്ക പേസർ അസിത ഫെർണാണ്ടോയ്ക്കും ഐസിസി ശിക്ഷ. ഇരു താരങ്ങളും മാച്ച് ഫീയുടെ 25 ശതമാനം പിഴയൊടുക്കണം. ഓരോ ഡീമെറിറ്റ് പോയിന്റും ഇരുവർക്കും ലഭിക്കും. കളിക്കാർ തമ്മിലുള്ള അനുചിത ശാരീരിക സമ്പർക്കം പറയുന്ന ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ലംഘിച്ചതായി ഇരു താരങ്ങളും സമ്മതിച്ചു. പിന്നാലെയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്.
രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് നടകീയ സംഭവങ്ങൾ. അസിത ഫെർണാണ്ടോയുമായി യശസ്വി കൊമ്പുകോർക്കുകയായിരുന്നു. താരം ചെയ്തത് ലെവൽ 4 കുറ്റമാണെന്നും അഞ്ച് കളി മുതൽ ആജീവനാന്ത വിലക്ക് വരെ വിഷയത്തിൽ താരം നേരിടേണ്ടി വരുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയ്സ്വാൾ തന്റെ ഹെൽമറ്റ് കൊണ്ട് അസിതയുടെ തലയിൽ മുട്ടിച്ചത് അനുചിത ശാരീരിക സമ്പർക്കമായി മാത്രം ഐസിസി പിരഗണിച്ചതോടെയാണ് തരങ്ങളുടെ കുറ്റം 2.12 പ്രകാരം ലെവൽ 1 കുറ്റം മാത്രമാകും.
മത്സരത്തിന്റെ 17ാം ഓവറിലെ അവസാന പന്തിൽ അസിത ഫെർണാണ്ടോ യശസ്വി ജയ്സ്വാളിനെ ക്ലീൻ ബൗൾഡാക്കിയിരുന്നു. ഒന്നാം ടെസ്റ്റിലേതിനു സമാനമായി മികവിലേക്ക് ഉയരുന്നതിനിടെയാണ് താരം മടങ്ങിയത്. 53 പന്തിൽ 45 റൺസെടുത്തു നിൽക്കെയാണ് അസിതയുടെ മനോഹരമായ ഇൻസ്വിങറിൽ ജയ്സ്വാൾ ക്ലീൻ ബൗൾഡാകുന്നത്. അസിതയുടെ ഈ ഓവറിൽ തുടരെ നാല് പന്തുകൾ ജയ്സ്വാൾ ഫോറുകൾ തൂക്കി കത്തും ഫോമിൽ നിൽക്കുകയായിരുന്നു. പിന്നാലെയാണ് അവസാന പന്തിലെ കുറ്റി തെറിക്കൽ.
വിക്കറ്റ് നഷ്ടത്തിനു പിന്നാലെയാണ് ഇരു താരങ്ങളും വാക്കേറ്റവുമായി നേർക്കുനേർ വന്നത്. നിരാശനായി മടങ്ങുന്നതിനിടെ ശ്രീലങ്കൻ താരങ്ങൾ കളിയാക്കിയതാണ് ജയ്സ്വാളിനെ ചൊടിപ്പിച്ചത്. ഇതോടെ ജയ്സ്വാൾ അസിതയ്ക്കു നേരെ ചെന്നു. അതിനിടെ ദേവ്ദത്ത് പടിക്കൽ യശസ്വിയോട് പവലിയനിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതൊന്നും ഇന്ത്യൻ ഓപ്പണർ വക വച്ചില്ല. ഇരു താരങ്ങളും നേർക്കുനേർ വരികയും തലകൾ തമ്മിൽ മുട്ടിച്ച് ഉന്തും തള്ളുമായി മാറുകയായിരുന്നു. ലങ്കൻ നായകൻ ധനഞ്ജയ ഡിസിൽവ രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. താരം ഇരുവരേയും പിടിച്ചു മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates