

ന്യൂഡൽഹി: നന്നായി ബാറ്റ് ചെയ്യമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ് എന്ന രാഹുൽ ദ്രാവിഡ് പറയുന്ന പരസ്യ വാചകം യശസ്വി ജയ്സ്വാളിനു അനുഭവം കൊണ്ടു തന്നെ മനസിലായി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരം നിർഭാഗ്യത്തിനു റണ്ണൗട്ടായി പുറത്തായി. 175 റൺസിൽ വ്യക്തിഗത സ്കോർ എത്തി നിൽക്കെയാണ് താരത്തിന്റെ പുറത്താകൽ.
മറുഭാഗത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലായിരുന്നു. ഔട്ടിനു പിന്നാലെ താരം തലയിൽ കൈവച്ച് ഗില്ലിനോടു പരിഭവം പറഞ്ഞാണ് ക്രീസ് വിട്ടത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ യശസ്വി റണ്ണൗട്ടായി മടങ്ങി.
ജയ്ഡൻ സീൽസ് എറിഞ്ഞ പന്ത് പ്രതിരോധിച്ച് അതിവേഗ സിംഗിളിനായി ജയ്സ്വാൾ ഓടി. എന്നാൽ താരത്തിന്റെ ഷോട്ട് ടാഗ്നരെയ്ൻ ചന്ദർപോൾ കൈയിലൊതുക്കി. ജയ്സ്വാൾ അപ്പോഴേക്കും പിച്ചിന്റെ പകുതിയിലെത്തിയിരുന്നു. എന്നാൽ ഗിൽ താരത്തിനോടു തിരികെ ഓടാൻ ആവശ്യപ്പെട്ടതോടെ ജയ്സ്വാൾ തിരിഞ്ഞോടി. എന്നാൽ അതിനു മുൻപ് തന്നെ ചന്ദർപോൾ പന്ത് വിക്കറ്റ് കീപ്പർ ടെവിൻ ഇംലാചിനു ത്രോ ചെയ്തു. വിൻഡീസ് വിക്കറ്റ് കീപ്പർ സ്റ്റംപിളക്കുകയും ചെയ്തു.
ഇതോടെ ജയ്സ്വാൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. തലയിൽ കൈവച്ച് താരം ഗില്ലിനോടു പരിഭവിക്കുകയും ചെയ്തു. താരത്തിന്റെ നിരാശയിൽ ഗില്ലിനും ഉത്തരം മുട്ടിയെന്നു മുഖഭാവത്തിൽ വ്യക്തം. കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് ജയ്സ്വാൾ ഡൽഹിയിൽ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates