അസ്ഹറുദ്ദീന്‍ മണി മുഴക്കിയതിനെതിരെ ഗംഭീര്‍; അഴിമതിക്കെതിരായ അസഹിഷ്ണുതയ്ക്ക് ഞായറാഴ്ച അവധി ആയിരുന്നോ?

അസ്ഹറുദ്ദീന്‍ മണി മുഴക്കിയതിനെതിരെ ഗംഭീര്‍; അഴിമതിക്കെതിരായ അസഹിഷ്ണുതയ്ക്ക് ഞായറാഴ്ച അവധി ആയിരുന്നോ?

ബിസിസിഐ, ഭരണാധികാര സമിതി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് നേരെയാണ് ഗംഭീറിന്റെ വിമര്‍ശനം
Published on

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മണി മുഴക്കിയതോടെയാണ് കളി തുടങ്ങിയത്. വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍ അസ്ഹറുദ്ദീനെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എത്തുകയാണ് ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 

ബിസിസിഐ, ഭരണാധികാര സമിതി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് നേരെയാണ് ഗംഭീറിന്റെ വിമര്‍ശനം. ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ജയിച്ചിട്ടുണ്ടാകും. എന്നാല്‍ ബിസിസിഐയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമെല്ലാം ഇവിടെ തോറ്റു. അഴിമതിക്കെതിരായ അസഹിഷ്ണുതാ നയത്തിന് ഞായറാഴ്ച അവധി ആയിരുന്നിരിക്കുമെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസ്ഹറുദ്ദീനെ അനുവദിച്ചത് എനിക്കറിയാം. പക്ഷേ ഇത് ഞെട്ടിക്കുന്നതാണ്. ആ മണി മുഴങ്ങികയാണ്. അധികാരത്തിലുള്ളവര്‍ അത് കേള്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു എന്നും ഗംഭീര്‍ പറയുന്നു. 

ഇന്ത്യയ്ക്ക് വേണ്ടി 99 ടെസ്റ്റും 334 ഏകദിനങ്ങളും കളിച്ച അസ്ഹറുദ്ദീനെ ഒത്തുകളിയുടെ പേരില്‍ 2000ലാണ് ക്രിക്കറ്റില്‍ നിന്നും വിലക്കുന്നത്. 2012ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിലക്ക് പിന്‍വലിച്ചു. വിലക്ക് പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റീവ് റോളിലേക്കെത്താനായിരുന്നു അസ്ഹറുദ്ദീന്റെ ശ്രമം. 

ഹൈദരാഹാദ് ക്രിക്കറ്റ് അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പിന് നിന്നുവെങ്കിലും, വിലക്ക് സംബന്ധിച്ച രേഖകളില്‍ വ്യക്തത ഇല്ലാത്തതിനാല്‍ അസോസിയേഷന്‍ മത്സരിക്കാന്‍ അനുവദിച്ചില്ല. ഈഡന്‍ ഗാര്‍ഡനുമായി അസ്ഹറുദ്ദീന് അടുത്ത ബന്ധമുണ്ട്. 1993ലെ ഹീറോ കപ്പ് ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത് അദ്ദേഹമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com