

ന്യൂഡൽഹി: ഇന്ത്യ – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പര അടുത്ത് നടക്കാനിരിക്കെ വിവാദങ്ങളും തലപൊക്കി തുടങ്ങി. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ വേദിയായ രാജ്കോട്ടിലെ പിച്ച് തയാറാക്കുന്നതിനായി ബിസിസിഐ ചീഫ് ക്യൂറേറ്റർ ദൽജിത് സിങ്ങിനെ അയച്ചതിൽ ആതിഥേയരായ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അതൃപ്തി പ്രകടിപ്പിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഈ മാസം നാലിനാണ് രാജ്കോട്ടിൽ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് നാലു മുതൽ എട്ടു വരെ അരങ്ങേറും. രണ്ടാമത്തേത് 12 മുതൽ 16 വരെ ഹൈദരാബാദിലും നടക്കും. പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങൾക്കായി പിച്ച് തയാറാക്കാൻ ബിസിസിഐ ക്യൂറേറ്ററെ അയയ്ക്കുക പതിവാണ്. എന്നാൽ, സാഹചര്യം നന്നായി അറിയാവുന്ന പ്രാദേശിക ക്യൂറേറ്റർമാർക്ക് മികച്ച പിച്ച് ഒരുക്കാനാകുമെന്നും അതിനു ബിസിസിഐ ആളെ അയയ്ക്കേണ്ടതില്ലെന്നും ബിസിസിഐ മുൻ സെക്രട്ടറി നിരഞ്ജൻ ഷാ അഭിപ്രായപ്പെട്ടു. ലോധ സമിതി ശുപാർശകളെ തുടർന്ന് ഭാരവാഹിത്വം നഷ്ടമായ ഷാ നേരത്തെ ദീർഘകാലം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തും ഇരുന്നിരുന്നു. പ്രാദേശിക ക്യൂറേറ്റർമാരുടെ സഹായത്തോടെ ബിസിസിഐ ക്യൂറേറ്റർ ടെസ്റ്റ് പിച്ച് ഒരുക്കുന്ന രീതി ദീർഘനാളായി പിന്തുടരുന്നതാണ്. രഞ്ജി ട്രോഫിയിലും ഈ രീതി തന്നെയാണ് നിലവിലുള്ളത്. ടോസിനു മുൻപ് പിച്ച് മാച്ച് റഫറിക്കു കൈമാറുന്നതോടെ ക്യൂറേറ്ററുടെ ജോലി കഴിഞ്ഞു.
ഓസ്ട്രേലിയൻ പര്യടനം മുന്നിൽ കണ്ട് ഇന്ത്യൻ ടീം മാനേജ്മെന്റ് വിൻഡീസിനെതിരായ രണ്ടു ടെസ്റ്റ് പരമ്പരയിൽ പേസും ബൗൺസുമുള്ള പിച്ചുകൾ നിർമിക്കണമെന്ന് കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.
വിൻഡീസ് പരമ്പരയിലെ അവസാന മത്സരം നവംബർ 11നാണ്. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം ബ്രിസ്ബെയ്നിലെ ഗാബയിൽ നവംബർ 21നും. അതായത് സുപ്രധാനമായ ഇന്ത്യ – ഓസീസ് പരമ്പരയ്ക്കുള്ള തയാറെടുപ്പിന് ഇന്ത്യൻ ടീമിനു ലഭിക്കുന്നത് കഷ്ടിച്ചു പത്തു ദിവസം മാത്രം. രാജ്കോട്ടിൽ ഇത് രണ്ടാമത്തെ ടെസ്റ്റാണ്. രണ്ടു വർഷം മുൻപ് നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ സമനിലയിൽ തളച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates