ഒരു മത്സരത്തില്‍ വേറൊരു സ്പിന്നറും ഇങ്ങനെ തല്ലു വാങ്ങിയിട്ടില്ല; ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തല്ലുവാങ്ങി മുജീബ് 

റണ്‍സ് വഴങ്ങിയ സ്പിന്നര്‍മാരില്‍ മുന്നിലെത്തിയതിന് പുറമെ, ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയും ചെയ്യുന്നുണ്ട് മുജീബ്
ഒരു മത്സരത്തില്‍ വേറൊരു സ്പിന്നറും ഇങ്ങനെ തല്ലു വാങ്ങിയിട്ടില്ല; ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തല്ലുവാങ്ങി മുജീബ് 
Updated on
1 min read

ഐപിഎല്‍ ചരിത്രത്തില്‍, ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന സ്പിന്നറായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുജീബ് റഹ്മാന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തന്റെ നാല് ഓവറില്‍ മുജീബ് വഴങ്ങിയത് 66 റണ്‍സ്. 

ഡേവിഡ് വാര്‍ണറും, മനീഷ് പാണ്ഡേയും ചേര്‍ന്നായിരുന്നു മുജീബിനെ തലങ്ങും വിലങ്ങും പ്രഹരിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഒരു സ്പിന്നറുടെ ഏറ്റവും മോശം പ്രകടനത്തിന് ഒപ്പം, ഐപിഎല്ലില്‍ കളിച്ച വിദേശ താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന കളിക്കാരനുമായി മുജീബ്. 

റണ്‍സ് വഴങ്ങിയ സ്പിന്നര്‍മാരില്‍ മുന്നിലെത്തിയതിന് പുറമെ, ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയും ചെയ്യുന്നുണ്ട് മുജീബ്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയായിരുന്നു ഇഷാന്ത് ശര്‍മ 66 റണ്‍സ് വഴങ്ങിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറുടെ നിര്‍ഭാഗ്യകരമായ റെക്കോര്‍ഡ് മലയാളി താരം ബേസില്‍ തമ്പിയുടെ പേരിലാണ്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി എറിഞ്ഞ ബേസില്‍ 70 റണ്‍സാണ് വഴങ്ങിയത്. 65 റണ്‍സോടെ ഉമേഷ് യാദവും, സന്ദീപ് ശര്‍മയുമാണ് മൂന്നാം സ്ഥാനത്തുള്ളത്. മുജീബിന് മുന്‍പ് ഐപിഎല്ലിലെ ഏറ്റവും മോശം സ്‌പെല്‍ ഓസീസിന്റെ മൈക്കല്‍ നെസറിന്റെ പേരിലായിരുന്നു. 2013ല്‍ ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിച്ച് 62 റണ്‍സാണ് നസെര്‍ വഴങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com