

വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല 2019 ലോകകപ്പിന് കോഹ്ലിയെയും സംഘത്തെയും ആരാധകർ യാത്രയാക്കിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ച് ടീം ആരാധകരുടെ ലോകകപ്പ് ആഗ്രഹത്തിന് കൂടുതൽ ചിറകുകൾ നൽകി. പക്ഷെ സെമി ഫൈനലിൽ ന്യൂസീലൻഡിനോട് പിഴച്ചു. ഇപ്പോഴിതാ ആ തോൽവിയിലേക്ക് നയിച്ച പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ.
നാലാം നമ്പറിൽ മികച്ച താരമില്ലാതെ പോയതാണ് 2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പിഴവെന്നാണ് സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടത്. "ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ആദ്യ മൂന്ന് നമ്പറിൽ കളിക്കുന്നവർ വളരെ മികച്ച താരങ്ങളാണ്. പക്ഷെ 4,5,6 സ്ഥാനങ്ങളിലും നന്നായി ബാറ്റ് ചെയ്യുന്നവരെ നമുക്ക് വേണം. പലപ്പോഴും ആദ്യ മൂന്ന് സ്ഥാനക്കാർ മികച്ച കളി പുറത്തെടുക്കുന്നതിനാൽ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ മധ്യനിരയ്ക്ക് കാര്യമായ ജോലിയുണ്ടായിരുന്നില്ല. പക്ഷെ നിർണായകമായ ഒരു മത്സരത്തിൽ മുൻനിര പെട്ടെന്ന് മടങ്ങി. അതോടെ ആ വിടവ് നികത്താനുള്ള ഉത്തരവാദിത്വം പിന്നീട് വന്നവരിലേക്ക് അപ്രതീക്ഷിതമായി കൈമാറപ്പെട്ടു. 2019ലെ ലോകകപ്പിൽ ഇന്ത്യക്ക് പറ്റിയ പിഴവ് നാലാം നമ്പറിൽ മികച്ചൊരു ബാറ്റ്‌സ്മാൻ ഉണ്ടായില്ല എന്നതാണ്. അത്തരമൊരു താരം ഉണ്ടായിരുന്നെങ്കിൽ 2019ലെ ലോകകപ്പിന്റെ കഥ മറ്റൊന്നാവുമായിരുന്നു", അദ്ദേഹം പറഞ്ഞു.
ടോപ് ഓഡറിലും മധ്യനിരയിലും പരീക്ഷണം നടത്താനല്ലാതെ മധ്യനിരയിൽ സ്ഥിരപ്പെടുത്താൻ കഴിയുന്നവരെ കണ്ടെത്തണം. മത്സരത്തിന്റെ സമ്മർദ്ദം താങ്ങാൻ കെൽപ്പുള്ള ഒരു മധ്യനിര ആവിശ്യമാണ്, ഗവാസ്‌കർ പറഞ്ഞു. നാലാം നമ്പറിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് വലിയ ചർച്ചയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates