എന്തുകൊണ്ട് പൊള്ളാര്‍ഡിനെ മുംബൈ ഇങ്ങനെ ചുമക്കുന്നു? മാറ്റേണ്ട സമയം അതിക്രമിച്ചിട്ടും കണ്ണടച്ച് മുംബൈ

ടീം ബാലന്‍സിലെ ബാധിക്കാന്‍ തുടങ്ങിയിട്ടും മുംബൈ, ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് കീറോണ്‍ പൊള്ളാര്‍ഡ്
എന്തുകൊണ്ട് പൊള്ളാര്‍ഡിനെ മുംബൈ ഇങ്ങനെ ചുമക്കുന്നു? മാറ്റേണ്ട സമയം അതിക്രമിച്ചിട്ടും കണ്ണടച്ച് മുംബൈ
Updated on
1 min read

പന്ത്രണ്ടാം ഐപിഎല്‍ സീസണിലും, മൂന്ന് വട്ടം കിരീടത്തില്‍ മുത്തമിട്ട മുംബൈ ഇന്ത്യന്‍സിന് മോശം തുടക്കമാണ്. മൂന്ന് മത്സരം കളിച്ചതില്‍ രണ്ടെണ്ണം തോറ്റ് കഴിഞ്ഞു. സ്ലോ സ്റ്റാര്‍ട്ടേഴ്‌സ് എന്ന പേര് ഐപിഎല്ലില്‍ നേടിക്കഴിഞ്ഞ മുംബൈയുടെ മോശം തുടക്കത്തിന് പിന്നില്‍ പ്രധാന താരങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന അമിത വിശ്വാസവുമുണ്ട്. 

അങ്ങനെ, ടീം ബാലന്‍സിലെ ബാധിക്കാന്‍ തുടങ്ങിയിട്ടും മുംബൈ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് കീറോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്‍ 2010 സീസണില്‍ ആദ്യമായി പൊള്ളാര്‍ഡ് മുംബൈയ്ക്ക് വേണ്ടി കളിച്ചപ്പോള്‍, ട്വന്റി20ക്ക് ചേര്‍ന്ന താരമായിരുന്നു. കരുത്തും, യഥേഷ്ടം പന്ത് ഏത് ഭാഗത്തേക്കും അതിര്‍ത്തി കടത്തുവാനുള്ള കഴിവും, ഫീല്‍ഡിങ്ങിലെ മികവും, മീഡിയം പേസിലെ പ്രാപ്തിയും പൊള്ളാര്‍ഡിനെ മുംബൈയുടെ അവിഭാജ്യ ഘടകമാക്കിയിരുന്നു. 

എന്നാല്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്ക് എത്തുമ്പോള്‍, പഴയ പൊള്ളാര്‍ഡ് അല്ല ഇതെന്ന് വ്യക്തം. പൊള്ളാര്‍ഡിനെ മാറ്റി മറ്റൊരു താരത്തെ മുംബൈ ഇന്ത്യന്‍സ് പകരം ഇറക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് ആരാധകര്‍ വരെ ചൂണ്ടിക്കാണിക്കുന്നു. 

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ 8 ഇന്നിങ്‌സില്‍ നിന്നും 133 റണ്‍സാണ് പൊള്ളാര്‍ഡ് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 19. സ്‌ട്രൈക്ക് റേറ്റ് 133.0. പൊള്ളാര്‍ഡിന്റെ ഐപിഎല്‍ കരിയര്‍ സ്‌ട്രൈക്ക് റേറ്റ് ആവട്ടെ 145.28. ആ സീസണില്‍ പൊള്ളാര്‍ഡ് ബൗള്‍ ചെയ്തതും ഇല്ല. എന്നിട്ടും വീണ്ടും പൊള്ളാര്‍ഡില്‍ വിശ്വാസം വെച്ച് 5.40 കോടി രൂപയ്ക്ക് താരത്തെ മുംബൈ നിലനിര്‍ത്തി. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പൊള്ളാര്‍ഡ് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിരുന്നു. പക്ഷേ മുംബൈയുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പൊള്ളാര്‍ഡ് പരാജയപ്പെട്ടു. ഇതുവരെ സ്‌കോര്‍ ചെയ്തത് 33 റണ്‍സ്. ബാറ്റിങ് ശരാശരി 11, സ്‌ട്രൈക്ക് റേറ്റ് 117.85. 

കഴിഞ്ഞ സീസണുകളില്‍, ഒറ്റയ്ക്ക് പൊള്ളാര്‍ഡ് മുംബൈയെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ പൊള്ളാര്‍ഡ് ടീമിന് ബാധ്യതയാവുന്ന അവസ്ഥയാണ്. പൊള്ളാര്‍ഡ് വരുന്നതിനെ തുടര്‍ന്ന് ബാറ്റിങ് ഓര്‍ഡറില്‍ ക്രുനാലിനും, ഹര്‍ദിക്കിനും താഴേക്ക് ഇറങ്ങേണ്ടി വരുന്നു. ഇത് അവരുടെ സാധ്യതകള്‍ കുറയ്ക്കുന്നുണ്ട്. 

ബൗളിങ്ങിനായി പൊള്ളാര്‍ഡിന് രോഹിത് പന്ത് നല്‍കാത്തതിനെ തുടര്‍ന്ന്, ഓള്‍ റൗണ്ടര്‍ എന്ന പദവിയില്‍ ബെന്‍ കട്ടിങ്ങിനെ പോലൊരു താരത്തെ വിനിയോഗിക്കുന്നതാവും കൂടുതല്‍ ഫലപ്രദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com