ഇന്ത്യന്‍ ടീമിലേക്ക് വിരാട് കൊഹ് ലിയെ എടുക്കാന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് താല്‍പ്പര്യമില്ലായിരുന്നെന്ന് മുന്‍ ചീഫ് സെലക്ടര്‍ ദിലീപ് വെംഗ്‌സര്‍കര്‍. ഐപിഎല്‍ ടീമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുണ്ടായിരുന്ന എസ് ബദ്രിനാഥിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് ധോണിയും കോച്ചായിരുന്ന ഗാരി കിര്‍സ്‌റ്റെനും കൊഹ് ലിയെ വേണ്ടെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സെലക്റ്റര്‍ സ്ഥാനത്തു നിന്ന് പുറത്താകാനുണ്ടായ കാരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
എമര്‍ജിംഗ് പ്ലേയ്‌ഴ്‌സിനായി ഓസ്‌ട്രേലിയയില്‍ പര്യടനമുണ്ടായിരുന്നു. അണ്ടര്‍ 23 ലെ കളിക്കാരെ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മറ്റി തീരുമാനിച്ചിരുന്നത്. എന്നാല്‍ അതേ വര്‍ഷമാണ് വിരാട് കൊഹ് ലിയുടെ നായകത്വത്തില്‍ അണ്ടര്‍ 19 ടീം ലോകകപ്പ് വിജയിക്കുന്നത്. അങ്ങനെ എമര്‍ജിംഗ് പ്ലേയേഴ്‌സിന്റെ ടീമില്‍ കൊഹ് ലിയും ഇടം നേടുകയായിരുന്നു. ഈ മത്സരത്തിലെ കൊഹ് ലിയുടെ പ്രകടനം കണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ദിലിപ് പറഞ്ഞു.
പുറത്താകാതെ 123 റണ്ണാണ് കൊഹ് ലി നേടിയത്. കൊഹ് ലിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ മികച്ച സമയമാണെന്ന് തോന്നി ഈ കാര്യം കമ്മിറ്റിയില്‍ അവതരിപ്പിച്ചു. മറ്റുള്ള നാല് സെലക്റ്റര്‍മാരും ഇത് അംഗീകരിച്ചു. എന്നാല്‍ കോച്ചായിരുന്ന ഗാരി കിര്‍സ്‌റ്റെനും ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയും ഇതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. കൊഹ് ലിയും കളി താന്‍ കണ്ടെന്നും ടീമില്‍ ഉള്‍പ്പെടുത്തണമെന്നും പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയറായിരുന്ന എസ് ബദ്രിനാഥിനെ ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. കൊഹ് ലി കയറിയിരുന്നെങ്കില്‍ ബദ്രിനാഥ് പുറത്താവുമായിരുന്നു. എന്‍. ശ്രീനിവാസനായിരുന്നു അപ്പോള്‍ ബിസിസിഐ ട്രഷറര്‍. അദ്ദേഹത്തിന്റെ ടീമിലെ അംഗമായിരുന്നതിനാല്‍ ബദ്രിനാഥിനെ കളയുന്നതില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അവസാനം കൊഹ് ലിയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
ബദ്രിനാഥിനെ വെട്ടിയതിനെക്കുറിച്ച് പിന്നീട് ശ്രീനിവാസന്‍ തന്നോട് ചോദിച്ചിരുന്നെന്നും അപ്പോള്‍ കൊഹ് ലിയുടെ കളി കണ്ട കാര്യം താന്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബദ്രിമനാഥിന് വേണ്ടി അദ്ദേഹം വാദിച്ചു. തമിഴ്‌നാടിന് വേണ്ടി ബദ്രിനാഥ് 800 റണ്‍സ് എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ബദ്രിനാഥിന് അവസരമുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ തന്നെ ബദ്രിനാഥിന് 29 വയസായെന്നും ഇനി എപ്പോഴാണ് അവസരമുണ്ടാവുക എന്നുമാണ് അദ്ദേഹം ചോദിച്ചത്. ബദ്രിനാഥിനും അവസരമുണ്ടാകുമെന്നും എന്നാല്‍ അത് എന്നായിരിക്കുമെന്ന് പറയാനാകില്ലെന്നുമാണ് താന്‍ പറഞ്ഞത്. ഇതോടെ സെലക്റ്റര്‍ പദവിയില്‍ നിന്ന് താന്‍ പുറത്താക്കപ്പെട്ടെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
കിരണ്‍ മോറെയുടെ പിന്‍ഗാമിയായി 2006 ഒക്‌റ്റോബറിലാണ് അദ്ദേഹം ചീഫ് സെലക്റ്ററായി അധികാരമേല്‍ക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2008 സെപ്റ്റംബറില്‍ കൃഷ്ണമാചാരി ശ്രീകാന്തിനായി മാറിക്കൊടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates