പന്തിനെ വരുതിയിലാക്കാന്‍ ഇനി വേറെ പണി നോക്കണം, കോവിഡ് പരീക്ഷണമാവുക ബൗളര്‍മാര്‍ക്ക്

കോവിഡ് കാലം കഴിഞ്ഞാല്‍ ബൗളര്‍മാര്‍ പെടും; ഇക്കാര്യങ്ങള്‍ അവര്‍ക്ക് പ്രശ്‌നമാകും
പന്തിനെ വരുതിയിലാക്കാന്‍ ഇനി വേറെ പണി നോക്കണം, കോവിഡ് പരീക്ഷണമാവുക ബൗളര്‍മാര്‍ക്ക്
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ച് കളിക്കളങ്ങള്‍ പതിവ് പോലെ ഉണര്‍ന്നാല്‍ ഏറ്റവും അധികം പരീക്ഷിക്കപ്പെടാന്‍ സാധ്യത ക്രിക്കറ്റിലെ ബൗളര്‍മാരാകും. കാരണം മറ്റൊന്നുമല്ല. കൊറോണ വൈറസ് വ്യാപനം മനുഷ്യന്റെ സ്രവങ്ങളിലൂടെയാണ് എന്നത് ഏറ്റവും ബാധിക്കുക ബൗളര്‍മാരെയാണ്. 

പന്ത് തിളങ്ങാനായി ഉമിനീര്‍ ഉപയോഗിക്കുന്ന ബൗളര്‍മാര്‍ ക്രിക്കറ്റില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ കോവിഡ്19ന് ശേഷം അവര്‍ പരിശീലനത്തിലടക്കം മാറ്റങ്ങള്‍ കൊണ്ടു വരേണ്ടി വരും. ടി20യുടെ വരവോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ബൗളര്‍മാര്‍ക്ക് കഠിന പരീക്ഷണമാണ് വരാനിരിക്കുന്നത്. ഉമിനീര്‍ ഉപയോഗിച്ച് പന്തിന് തിളക്കം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കേണ്ടി വരുമെന്ന് മുന്‍ പേസര്‍മാരായ വെങ്കിടേഷ് പ്രസാദ്, പ്രവീണ്‍ കുമാര്‍, ജാസന്‍ ഗില്ലെസ്പി എന്നിവര്‍ വ്യക്തമാക്കുന്നു. 

മറ്റുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി കുറച്ച് കാലത്തേക്കെങ്കിലും പിന്തില്‍ ഉമിനീര്‍ ഉപയോഗിച്ച് തിളക്കം വരുത്തുന്ന പ്രവണത ബൗളര്‍മാര്‍ നിര്‍ത്തേണ്ടി വരും. വിയര്‍പ്പ് മാത്രം ഉപയോഗിച്ച് തിളക്കം വരുത്തേണ്ടി വരുമെന്ന് വെങ്കിടേഷ് പ്രസാദ് പറയുന്നു. പ്രകടന മികവിന്റെ പിന്‍ബലത്തില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആധിപത്യം സ്ഥാപിക്കണം. കാറ്റിന്റെ പിന്‍ബലത്തില്‍ പന്ത് സ്വിങ് ചെയ്യിക്കുകയാണ് വേണ്ടതെന്നും പ്രസാദ് വ്യക്തമാക്കി. 

ഉമിനീര്‍ തന്റെ ബൗളിങിന് ഏറെ സഹായകരമായിരുന്നുവെന്ന് മികച്ച സിങ് ബൗളറായ പ്രവീണ്‍ കുമാര്‍ പറയുന്നു. കോവിഡ് കാലത്തിന് ശേഷം പന്തിന് തിളക്കം കൂട്ടാന്‍ മറ്റ് വഴികള്‍ ആലോചിക്കേണ്ടി വരും. ബൗളിങ് ഓപണ്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരത്തിലുള്ള രീതികള്‍ ഒരുപാട് ഉപകാരപ്പെടാറുണ്ട്. ക്രിക്കറ്റിലടക്കം മാറ്റങ്ങള്‍ ഇനി സംഭവിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. 

ഈ വിഷയം തമാശയായി തള്ളിക്കളയേണ്ടതല്ലെന്നും ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നും ഓസ്‌ട്രേലിയന്‍ പേസര്‍ ജാസന്‍ ഗില്ലെസ്പി പറഞ്ഞു. ഇക്കാര്യത്തില്‍ പുതിയ വഴികള്‍ തേടേണ്ടതുണ്ട്. ഉമനീര്‍ ഉപയോഗിക്കണോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള ഉത്തരം അറിയില്ല. പക്ഷേ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. എല്ലാവരുടേയും സുരക്ഷ മുന്‍നിര്‍ത്തി ഉമനീര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നും ഗില്ലെസ്പി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com